ന്യൂഡൽഹി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണായി രാജ്യത്തുടനീളമുള്ള കോടതികളിൽ സഞ്ജീവ് ചതുർവേദിയുടെ ഹരജികൾ കുന്നുകൂടുകയാണ്. ഡസൻ കണക്കിനു വരുന്ന കേസുകളുടെ വാദം കേള്‍ക്കുന്നതില്‍നിന്ന് പരമോന്നത കോടതിയിലെ ജഡ്ജിമാരടക്കം പിന്മാറി. എണ്ണിത്തിട്ടപ്പെടുത്തിയാൽ ജില്ലാ കോടതികളിലും ഹൈകോടതികളിലും സുപ്രീംകോടതിയിലും ഉൾപ്പെടെ 16 ജഡ്ജിമാർ ആണ് പിൻമാറിയത്. മിക്കവരും ഒരു കാരണവും നൽകാതെ. ജുഡീഷ്യൽ നിഷ്പക്ഷത പാലിക്കുന്നതിന് വേണ്ടിയാണ് ഈ പിന്മാറ്റങ്ങള്‍ എന്നാണ് വാദമെങ്കിലും യഥാർഥത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ‘ന്യായ’മായി മാറുകയാണ്.
ആരാണ് ന്യായധിപൻമാരെപോലും അലോസരപ്പെടുത്തുന്ന ആ വിസിൽ േബ്ലാവർ?
മാഗ്‌സസെ അവാര്‍ഡ് ജേതാവും സിവിൽ സർവെന്റുമായ സഞ്ജീവ് ചതുര്‍വേദി. 2002 ബാച്ചിലെ ഈ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനിപ്പോൾ 50 വയസ്സാണ് പ്രായം. റാമോൺ മാഗ്‌സസെ അവാർഡ് ലഭിച്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവിസ് ഉദ്യോഗസ്ഥനാണിദ്ദേഹം. സർവിസിൽ പ്രവേശിച്ചതുമുതൽ പലരുടെയും കണ്ണിലെ കടരായി മാറി. അഴിമതിക്കെതിരായ നിരന്തര പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ 23 വർഷത്തെ സേവനകാലം. ഈ പോരാട്ടത്തിൽ അദ്ദേഹം റെക്കോർഡുകൾ സൃഷ്ടിച്ചു.
ഈ ട്രാക്ക് റെക്കോർഡ് പൊതുജന പ്രശംസ നേടി. പക്ഷേ, ഒരു വിഭാഗം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നമായി അദ്ദേഹം മാറി. തുടർന്ന് നിയമത്തിൽ അഭയം തേടി. പക്ഷേ ജഡ്ജിമാർ അദ്ദേഹത്തിന്റെ കേസുകളിൽ തീർപ്പുകൽപിക്കാൻ വിമുഖത കാണിച്ചു.
രാഷ്ട്രപതിയുടെ പിന്തുണ പോലും നേടി. എന്നിട്ടും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ സ്തംഭിക്കുകയാണ്. തീക്ഷ്ണമായ പ്രസംഗങ്ങൾക്കോ മാധ്യമ ശ്രദ്ധക്കോ പേരുകേട്ടയാളല്ല ചതുർവേദി. കോടതിമുറിയിലേക്ക് ഒറ്റക്കാണ് വരിക. അദ്ദേഹത്തിന്റെ പിന്നിൽ പരിവാരങ്ങളില്ല. മാധ്യമ അഭിമുഖങ്ങൾ നിരസിച്ചു. കേസുകൾ സ്വന്തം വാദിക്കും. ശാന്തനായി തന്റെ വാദമുഖങ്ങൾ നിരത്തും. അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞവരിൽ മുതിർന്ന ബ്യൂറോക്രാറ്റുകളും മന്ത്രിമാരും സ്ഥാപന മേധാവികളും ഉണ്ട്. രാഷ്ട്രപതിയുടെ അടക്കം ഇടപെടലുകൾക്ക് കാരണമായ അഴിമതി റിപ്പോർട്ടുകൾ വളരെ സൂക്ഷ്മമായി തന്റെ ഹരജികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, വിധികളുടെ അഭാവത്തിൽ കോടതിമുറികളിൽ നിന്നും കോടതിമുറികളിലേക്ക് നീണ്ടു പോയി അവ. ഒരു ദശാബ്ദക്കാലത്തെ അവഗണനക്കുശേഷം ഒടുവിൽ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ എല്ലാ കേസുകളും സ്വയം കേൾക്കാൻ സമ്മതിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.