മുംബൈ: മുംബൈ-അഹമ്മദാബാദ് റൂട്ടിൽ പ്രഖ്യാപിച്ച ഇന്ത്യയുടെ നിർദിഷ്ട ബുള്ളറ്റ് ട്രെയിനിന്‍റെ ഫസ്റ്റ് ലുക്ക് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. റെയിൽവേ മന്ത്രാലയം കെട്ടിടത്തിന്റെ നാലാം നമ്പർ ഗേറ്റിലാണ് അതിവേഗ ട്രെയിനിന്റെ രൂപകൽപ്പന സ്ഥാപിച്ചിരിക്കുന്നത്.
ഹൈ-സ്പീഡ് റെയിൽ ഇടനാഴി 2027 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ രണ്ട് നഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയും. മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശമായ വിക്രോളിയിൽ പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിർമാണത്തിനായി ആദ്യത്തെ ടണൽ ബോറിംഗ് മെഷീന്റെ കട്ടർഹെഡ് സ്ഥാപിച്ചതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചിരുന്നു. 21 കിലോമീറ്റർ നീളമുള്ള തുരങ്കപാതയാണ് നിർമിക്കുന്നത്. താനെ ക്രീക്കിലെ 7 കിലോമീറ്റർ നീളമുള്ള കടലിനടിയിലെ തുരങ്കവും ഇതിൽ ഉൾപ്പെടുന്നു. ഇത് കടലിനടിയിലെ ഇന്ത്യയിലെ ആദ്യത്തെ റെയിൽ തുരങ്കമായിരിക്കും.
വിക്രോളി മുതൽ ബാന്ദ്ര കുർള കോംപ്ലക്സ് വരെയുള്ള ഏകദേശം 6 കിലോമീറ്റർ നീളമുള്ള ഭാഗം ടി.ബി.എം ഉപയോഗിച്ചായിരിക്കും തുരങ്കമാക്കുക. ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങൾക്കും മിഠി നദിക്കും അടിയിലൂടെ കടന്നുപോകുന്ന തുരങ്കം, നിലവിൽ നിർമാണത്തിലിരിക്കുന്ന ബി.കെ.സിയിലെ മുംബൈ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിലാണ് അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.