കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപറ്റയിൽ സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിലെ വീടുകളിലെ വിള്ളൽ പരിശോധിച്ച് മന്ത്രി കെ. രാജൻ. ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ലെന്നും താമസം തുടങ്ങിയശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വിള്ളൽ രേഖപ്പെടുത്തിയ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തുകയും ചെയ്തു.
ഒന്നാംഘട്ടത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത വീടിന്റെ മേൽക്കൂരയിലാണ് വിള്ളൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പെയ്ത മഴയിൽ വീടിന്റെ ഉള്ളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുകയും ചെയ്തു. എന്നാൽ, കണ്ടെത്തിയത് വിള്ളലല്ലെന്നാണ് മന്ത്രി പറയുന്നത്. താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും. അത് സര്‍ക്കാറിന്‍റെ ഗ്യാരണ്ടിയാണ്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, വിള്ളൽ ഉണ്ടായിട്ടില്ലെന്നും രാജൻ വ്യക്തമാക്കി. വീടിന്‍റെ നിർമാണം പൂർത്തീകരിച്ച് ഇതുവരെ ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. വീട് കൈമാറിയിട്ട് പ്രശ്നം വന്നാൽ ആണ് ഗൗരവം. വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. വീട് കൈമാറിയിട്ട് വെള്ളം കിനിഞ്ഞു വന്നാലും കരാർ പ്രകാരം ഊരാളുങ്കൽ നടപടിയെടുക്കും. ഇല്ലെങ്കിൽ പണം നൽകില്ല.
കരാർ പ്രകാരം 410 വീടുകളും ഒക്ടോബറിൽ പൂർത്തിയായില്ലെങ്കിൽ അതിന്‍റെ ഫലം ബന്ധപ്പെട്ടവർ അനുഭവിക്കും. ടൗൺഷിപ്പിൽ മാധ്യമങ്ങൾ കാണിക്കുന്ന ശ്രദ്ധക്ക് നന്ദിയെന്നും മന്ത്രി പ്രതികരിച്ചു.
രണ്ടാഴ്ച മുമ്പുതന്നെ ഇക്കാര്യം നിർമാണം കരാറെടുത്ത ഊരാളുങ്കൽ അധികൃതരോട് പറഞ്ഞിരുന്നതായി വീട് ലഭിച്ച നൗഫൽ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പും നൽകി. പരിശോധനക്കായി ടെറസിന്റെ മുകളിൽ കെട്ടിനിർത്തിയ വെള്ളം ഡൈനിങ് ഹാളിന്റെ മേൽക്കൂരയിൽ ഉണ്ടായ വിള്ളലിലൂടെ കിനിഞ്ഞിറങ്ങുകയായിരുന്നു. പിന്നീട് നൗഫലിന്റെ വീട് അധികൃതർ പൂട്ടിയിട്ടു. താമസം തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരത്തിൽ വിള്ളലുണ്ടായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നൗഫൽ പറഞ്ഞു.
ഈ വീടിന്റെ ഒരു റൂമിലെ വാതിലിന്റെ പൂട്ടുന്ന ഭാഗം പൊട്ടിയ നിലയിലുമാണ്. ഈ വാതിൽ പൂർണമായും മാറ്റാമെന്നും ചോർച്ചയടക്കം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്നും നൗഫൽ പറഞ്ഞു. എന്നാൽ, താപനില മൂലമുണ്ടാകുന്ന സ്വാഭാവിക വിള്ളൽ ആണെന്നായിരുന്നു ഊരാളുങ്കലിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.