ന്യൂഡൽഹി: തങ്ങളുടെ പക്ഷത്തെ യഥാർഥ ശിവസേനയായി കണക്കാക്കണമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ വിഭാഗത്തിന്റെ ഹരജിയിലുള്ള തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗം സമർപ്പിച്ച പുതിയ ഹരജിയിൽ ആഗസ്റ്റ് ഒന്നിന് വാദം കേൾക്കാമെന്ന് സുപ്രീംകോടതി.
താക്കറെക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. വിഷയത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെയുള്ള കാര്യങ്ങൾ സ്റ്റേ ചെയ്യണമെന്നും അല്ലാത്തപക്ഷം സുപ്രീംകോടതിയിലെ വാദം കേൾക്കലിനെ അത് ബാധിക്കുമെന്നും സിബൽ ബെഞ്ചിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലിനും അവകാശമുന്നയിക്കാൻ ആവശ്യമായ രേഖകൾ ഇരുപക്ഷവും ആഗസ്റ്റ് എട്ടിനകം സമർപ്പിക്കണമെന്ന് ഈയിടെ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിരുന്നു. പിന്തുണക്കുന്ന എം.എൽ.എമാരുടെ കത്ത്, പോഷക സംഘടനകളുടെ പിന്തുണ തുടങ്ങിയവയും കമീഷൻ ആവശ്യപ്പെടുകയുണ്ടായി.
ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും യഥാർഥ ശിവസേനയായി അംഗീകരിക്കണമെന്ന വാദവും ഷിൻഡെ വിഭാഗത്തിന്റെ നിരാശയിൽനിന്ന് ഉണ്ടാകുന്നതാണെന്ന് ഉദ്ധവ് വിഭാഗത്തിന്റെ പുതിയ ഹരജിയിൽ പറയുന്നുണ്ട്. ചിഹ്നം ആവശ്യപ്പെട്ട് ഷിൻഡെ വിഭാഗം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. ശിവസേനയും വിമത എം.എൽ.എമാരും സമർപ്പിച്ച ഹരജി പാർട്ടിയിലെ പിളർപ്പ്, കൂറുമാറ്റം, അയോഗ്യത തുടങ്ങിയ പല വിഷയങ്ങളുമായി കെട്ടുപിണഞ്ഞതിനാൽ വിശാല ബെഞ്ച് പരിഗണിക്കേണ്ടതുണ്ടെന്ന് ഈ മാസം 20ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.