മുംബൈ: മറാത്തവാദവും ഗുജറാത്ത് വിരോധവും കത്തിച്ച് വീണ്ടും താക്കറെ; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെതിരെ ആഞ്ഞടിച്ച രാജ് താക്കറെ മറാത്തികളോട് ഉണർന്നു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു.
കഴിഞ്ഞദിവസം ബോംബെ ഐ.ഐ.ടിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ ജിതേന്ദ്രസിങ്ങിന്റെ പരാമർശമാണ് മഹാരാഷ്ട്ര നവനിർമാൺ സേന നോതാവായ രാജ്താക്കറെയെ ചൊടിപ്പിച്ചത്. മഹാരാഷ്ട്രയിൽ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്ന സമയത്താണ് പ്രാദേശികവാദം കത്തിക്കാൻ കിട്ടിയ അവസരം താക്കറെ ഉപയോഗിച്ചത്.
‘ദൈവത്തിന് നന്ദി, ബോംബെ ഐ.ഐ.ടിക്ക് ഇപ്പോഴുംആ പേര്തന്നെയുണ്ടല്ലൊ. നിങ്ങൾ അത് മുംബൈ ഐ.ഐ.ടി എന്ന് മാറ്റിയില്ലല്ലൊ. അതുപോലെ മദ്രാസ് ഐ.ഐ.ടിയുടെയും പേര് മാറ്റിയിട്ടില്ല, അതും ഐ.ഐ.ടി മദ്രാസ് എന്നുതന്നെയാണ്’-ഇങ്ങനെയായിരുന്നു ജിതേന്ദ്രസിങ് പറഞ്ഞത്.
മഹാരാഷ്ട്രയിൽ മറാത്തവാദവും അന്യസംസ്ഥാനക്കാരോടുള്ള വിരോധവും കത്തിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് താക്കറെയുടേത്. മന്ത്രിക്കെതിരായ പരാമർശത്തിൽ താക്കറെ കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്നു.
‘ഇപ്പോഴാണ് ഇവരുടെ മനസ്സിലിരിപ്പ് പുറത്തുവന്നത്. ഇവർക്ക് മുംബൈ മഹാരാഷ്ട്രയിൽ നിന്ന് മോചിപ്പിച്ച് കൊണ്ടുപോകണം. മുംബൈ മറാത്തികളുടേതാണ്. ഞങ്ങളുടെ മുംബൈ മറാത്തയിൽ തന്നെയായിരിക്കും. വർഷങ്ങളായുള്ള ചിലരുടെ മോഹമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്’-താക്കറെ പറഞ്ഞു. ജിതേന്ദ്രസിങ്ങിന് മുംബൈയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഇങ്ങനെ പറഞ്ഞ് ഉന്നത നോതാക്കൻമാരുടെ കൈയ്യടി നേടുകയാണ് ലക്ഷ്യം.
മഹാരാഷ്ട്രക്കാരോട് കണ്ണുതുറക്കാൻ ആവശ്യപ്പെട്ട താക്കറെ അവർ മുംബൈ എന്ന പേരിനെ വെറുക്കുന്നു, കാരണം അത് മുംബാദേവിയുടെ പേരാണ്. ഇവിടത്തെ യഥാർത്ഥ ദേവത അതാണ്. ആ ദേവതയുടെ മക്കളാണ് മറാത്തികൾ. അവർ നിങ്ങളെ വെറുക്കുന്നു എന്നും പറഞ്ഞു.
ചണ്ഡിഗർ നഗരം പഞ്ചാബിൽ നിന്ന് കൈക്കലാക്കാൻ അവർ ശ്രമിച്ചു. എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചെതിർത്തതോടെയാണ് അത് പരാജയപ്പെട്ടത്. എന്നാൽ അത് താൽക്കാലികമാണ്. മുംബൈയിലെന്ന പോലെ അവിടെയും അജണ്ടയുണ്ട്.
ഞങ്ങൾക്ക് മുംബൈ വേണ്ട, ബോംബെ മതി എന്നുപറഞ്ഞ് അവർ വീണ്ടും വരും നഗരം ഏറ്റെടുക്കാനായി. മുംമൈ മെട്രോപൊളിറ്റൻ നഗരത്തെ ഗുജറാത്തിനോട് ചേർക്കാനുള്ള അജണ്ടയാണ് ഇവർക്ക്. അതുകൊണ്ട് മറാത്തികൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.