തേജസ് വിമാനം

പരിശീലനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ തദ്ദേശീയ യുദ്ധവിമാനം 'തേജസ്' വീണ്ടും അപകടത്തിൽപ്പെട്ടു. പതിവ് പരിശീലന പറക്കലിന് ശേഷം ലാൻഡിങിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അപകടസമയത്ത് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വ്യോമസേനയുടെ പ്രധാന താവളങ്ങളിലൊന്നിൽ ഈ മാസം ആദ്യമാണ് അപകടം നടന്നതെന്നാണ് വിവരം. ലാൻഡിങ്ങിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് (Airframe) ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് പിന്നീട് ഉപയോഗിക്കാൻ കഴിയാത്തവിധം തകർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത കാലത്തായി തേജസ് വിമാനങ്ങൾക്ക് സംഭവിച്ച മൂന്നാമത്തെ വലിയ അപകടമാണിത്. രാജസ്ഥാനിലെ ജെയ്‌സാൽമീറിന് സമീപം 2024 മാർച്ചിൽ നടന്ന ആദ്യ അപകടത്തിൽ പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടിരുന്നു. 2025 നവംബറിൽ, ദുബൈ എയർഷോയ്ക്കിടെയുണ്ടായ അപകടത്തിൽ വിങ് കമാൻഡർ നമാൻഷ് സിയാൽ കൊല്ലപ്പെട്ടിരുന്നു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമിക്കുന്ന തേജസ് Mk1A വിമാനങ്ങളുടെ വിതരണത്തിൽ നിലവിൽ രണ്ട് വർഷത്തോളം കാലതാമസം നേരിടുന്നുണ്ട്. ഇതിനിടയിലുണ്ടായ പുതിയ അപകടം വ്യോമസേനയെയും പ്രതിരോധ മന്ത്രാലയത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ സേനയുടെ പക്കലുള്ള തേജസ് വിമാനങ്ങൾ വിശദമായ സാങ്കേതിക പരിശോധനക്ക് വിധേയമാക്കാൻ വ്യോമസേന നിർദ്ദേശം നൽകിയിട്ടുണ്ട്.

അപകടകാരണത്തെക്കുറിച്ച് വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Tejas fighter jet crashes during training; pilot miraculously survives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.