ലഖ്നോ: ഉത്തർപ്രദേശിൽ കൂട്ടബാലത്സംഗത്തിനിരയായ പെൺകുട്ടിയെ സഹായിക്കാൻ എത്തിയയാളും പീഡിപ്പിച്ചു. ശനിയാഴ്ച രാത്രി ലഖ്നോവിലെ സരോജിനി നഗറിലാണ് സംഭവം. കാൻസർ രോഗിയായ പതിനാറുകാരിയാണ് ശനിയാഴ്ച രാത്രി രണ്ടുതവണ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
വൈകിട്ട് ചന്തയിലേക്ക് പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ പരിചയക്കാരനായ സുഭാം എന്ന യുവാവ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. ഇയാൾ സുഹൃത്തായ സുമിത്തിനെ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ പറയുകയായിരുന്നു. ശേഷം പെൺകുട്ടിയെ അവിടെ എത്തിച്ച് ഇരുവരും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. രാത്രി പതിനൊന്നു മണിയോടെ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് ഇവർ കടന്നു. അവശനിലയായ പെൺകുട്ടി രാത്രി അതുവഴി കടന്നുപോയ കോൺട്രാക്റ്ററോട് സഹായം തേടുകയും വീട്ടിലെത്തിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ വീരേന്ദ്ര യാദവ് എന്ന ഇയാൾ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയും റോഡരികിൽ തന്നെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു.
പുലർച്ചെ രണ്ടുമണിയോടെ പ്രദേശവാസികൾ റോഡരികിൽ പെൺകുട്ടിയെ കണ്ടതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയെ വീട്ടിലെത്തിച്ചു. പെൺകുട്ടി കഴിഞ്ഞ അഞ്ചു വർഷമായി ബ്ലഡ് കാൻസറിന് ചികിത്സയിലാണ്.
സംഭവത്തിൽ കോൺട്രാക്റ്റർ വീരേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ടുപേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഉൗർജ്ജിതമാക്കിയതായി പൊലീസ് ഒാഫീസർ ലളിത പ്രസാദ് സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.