ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌യെയും നടി തൃഷയെയും ചേർത്ത് അധിക്ഷേപ പരാമർശം നടത്തിയതിൽ ഖേദപ്രകടനവുമായി തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. അബദ്ധത്തിൽ നടത്തിയ പരാമർശമാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വിജയ് ആദ്യം തൃഷയുടെ വീട്ടിൽനിന്ന് പുറത്തുവരണമെന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നാഗേന്ദ്രൻ പ്രതികരിച്ചത്. ഇതിനെതിരെ രാഷ്ട്രീയഭേദമന്യേ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നടി തൃഷയും രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരുന്നു.
രാഷ്ട്രീയത്തിൽ ഉയർന്ന പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽനിന്ന് ഇത്രയും തരംതാഴ്ന്നതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചില്ലെന്നാണ് തൃഷക്കുവേണ്ടി അവരുടെ അഭിഭാഷകൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും തൃഷ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍റെ ഖേദപ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.