ന്യൂഡൽഹി: വജ്രരാജാവ് നീരവ് മോദിക്ക് കോടികൾ വായ്പ നൽകി ചതിക്കുഴിയിലായ പഞ്ചാബ് നാഷനൽ ബാങ്കിന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കാർ വാങ്ങാൻ 5,000 രൂപ വായ്പ നൽകിയ പാരമ്പര്യമുണ്ട്. എന്നാൽ, വായ്പ കൃത്യമായി തിരിച്ചുകിട്ടി. ലാളിത്യത്തിെൻറ പ്രതീകമായ ലാൽബഹദൂർ ശാസ്ത്രിയാണ് പ്രധാനമന്ത്രിയായിരിക്കെ പി.എൻ.ബിയിൽനിന്ന് വായ്പയെടുത്ത് കാർ വാങ്ങിയത്.
‘‘1964ലാണ് സംഭവം. സെൻറ് കൊളംബസ് സ്കൂളിൽ പഠിക്കുമ്പോൾ കാറിലായിരുന്നു ഞങ്ങൾ പോയിരുന്നത്. ഓഫിസ് കാറാണ് ഉപയോഗിച്ചത്. എന്നാൽ, സ്വകാര്യ ആവശ്യങ്ങൾക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നായിരുന്നു അച്ഛെൻറ നിലപാട്. അതിനാൽ, കാർ വാങ്ങാൻ തീരുമാനിച്ചു’’ -മുതിർന്ന കോൺഗ്രസ് നേതാവും ശാസ്ത്രിയുടെ മകനുമായ അനിൽ ശാസ്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി വി.എസ്. വെങ്കട്രാമൻ കാറിനെപ്പറ്റി അന്വേഷിച്ചു. ഫിയറ്റിന് 12,000 രൂപയാകും. കുടുംബത്തിെൻറ കൈവശം 7,000 രൂപയേ ഉള്ളൂ.
തുടർന്ന് പ്രധാനമന്ത്രി ശാസ്ത്രി 5,000 രൂപ വായ്പക്ക് പി.എൻ.ബിയിൽ അപേക്ഷിച്ചു. അന്നുതന്നെ ലഭിച്ച വായ്പയിൽ 1964 മോഡൽ ക്രീം നിറമുള്ള ഫിയറ്റ് കാർ വാങ്ങി.
രണ്ടുവർഷമാകുേമ്പാഴേക്കും, 1966 ജനുവരി 11ന് ഇന്നത്തെ ഉസ്ബെകിസ്താെൻറ തലസ്ഥാനമായ താഷ്കൻറിൽ ശാസ്ത്രി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയുണ്ടായപ്പോൾ പെൻഷൻ തുകയിൽനിന്ന് ശാസ്ത്രിയുടെ ഭാര്യ ലളിത ബാക്കി പണം അടച്ചു.
ഡി.എൽ.ഇ-6 നമ്പർ കാർ ഇപ്പോഴും ഡൽഹിയിലെ ലാൽബഹദൂർ ശാസ്ത്രി സ്മാരകത്തിലുണ്ട്. കാലം മാറിയപ്പോൾ, ഇതേ ബാങ്കിൽനിന്ന് 11,500 കോടിയോളം രൂപ വായ്പയെടുത്ത നീരവ് മോദി പണം തിരിച്ചടക്കാതെ ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ടു. മാത്രമല്ല, ബാങ്ക് തെൻറ കുടിശ്ശിക പരസ്യമാക്കിയതിനാൽ പണം തിരിച്ചടക്കില്ലെന്ന് പറഞ്ഞ് വെല്ലുവിളിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.