അപകീർത്തി കേസിൽ രാഘവ് ഛദ്ദക്ക് അനുകൂല വിധി; സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവ്

രാജ്യസഭാംഗവും മുൻ എ.എ.പി നേതാവുമായ രാഘവ് ഛദ്ദയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും ബാധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ഛദ്ദ നൽകിയ പരാതിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.

ചില ഏജൻസികളുടെ സഹായത്തോടെ പണം നൽകി നടത്തുന്ന സംഘടിത ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് രാഘവ് ഛദ്ദ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരിൽ ആരെയും വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, പ്രാഥമികമായി ഈ ഉള്ളടക്കങ്ങൾ അപകീർത്തികരമാണെന്ന് വിലയിരുത്തുകയായിരുന്നു.

അതേസമയം, രാഷ്ട്രീയ വിമർശനവും അപകീർത്തിപ്പെടുത്തലും തമ്മിൽ നേർത്ത ഒരു അതിർവരമ്പുണ്ടെന്നും, രാഷ്ട്രീയ നേതാവായതുകൊണ്ട് തന്നെ ഇത്തരം വിമർശനങ്ങളോട് ചില സന്ദർഭങ്ങളിൽ സംയമനം പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നേരത്തെ വാക്കാൽ നിരീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ഒരു വ്യക്തിയുടെ അന്തസ്സ് ഹനിക്കുന്ന തരത്തിൽ പണം കൊടുത്ത് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കോടതി ഒടുവിൽ എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സൂചനയാണ് കോടതി ഉത്തരവിലൂടെ ലഭിക്കുന്നത്. രാഘവ് ഛദ്ദയുടെ അഭിഭാഷകനായ രാജീവ് നയ്യാർ ഈ വിധി ഒരു വലിയ വിജയമായി വിശേഷിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തികളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ കോടതി വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Delhi HC takedown of defamatory content of Raghav Chadha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.