തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയക്കിടെ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകൾ തടയാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. രോഗ വിവരങ്ങൾ അടക്കിയ റിസ്റ്റ് ബാൻഡ് മുതൽ ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളും പഞ്ഞിയുമടക്കം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നത് വരെ നീളുന്ന സൂക്ഷ്മമായ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ശരീരത്തിൽ കുടുങ്ങുന്നതടക്കം സമീപകാല പിഴവുകളുടെ പശ്ചാത്തലത്തിലാണ് ഈ എണ്ണമെടുക്കൽ.
ഇതുസംബന്ധിച്ച് ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൃത്യമായ ഉത്തരവാദിത്വങ്ങൾ നിശ്ചയിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജുകൾവരെയുള്ള ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദേശം ബാധകമാണ്. രോഗിയുടെ വിവരങ്ങളും ശസ്ത്രക്രിയയുടെ വിശദാംശങ്ങളും അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിക്കണമെന്നതാണ് ഇതിലൊന്ന്. ശസ്ത്രക്രിയ നടത്തേണ്ട ഭാഗം മുൻകൂട്ടി സ്കിൻ മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തണം. ഓപറേഷൻ തിയേറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പൂർണ വിലക്ക് ഏർപ്പെടുത്തി.
പിഴവുകൾ സംഭവിച്ചാൽ പരസ്പരം പഴിചാരാൻ അനുവദിക്കില്ല. വാർഡിലെ ഡോക്ടറും നഴ്സും രോഗിയുടെ വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്ത് ഒപ്പിട്ടാൽ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കൂ. ഐ.പി നമ്പർ, യൂനിറ്റ്, കേസ് റെക്കോർഡ് എന്നിവ പരിശോധിച്ചാണ് ഉറപ്പുവരുത്തേണ്ടത്. ഓപറേഷൻ തിയേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് വാർഡിലെ ഡോക്ടറും നഴ്സും രോഗിയുടെ രോഗിയെ അഡ്മിറ്റ് ചെയ്ത യൂനിറ്റിലെ നഴ്സ് ഇൻചാർജും വാർഡിലെ ഡോക്ടറും ചേർന്ന് പ്രീഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. ഓപറേഷൻ തിയേറ്ററിൽ ചുമതലയുള്ള നഴ്സിങ് ഓഫിസർ ഇതുവായിച്ച് വ്യക്തത വരുത്തണം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ സൈൻ ഇൻ, ടൈംഔട്ട്, സൈൻ ഔട്ട് എന്നിങ്ങനെ മൂന്ന് നിർണായക ഘട്ടങ്ങളായും തിരിച്ചിട്ടുണ്ട്.
രോഗിയുടെ പേര്, ഐ.പി നമ്പർ, ജനനത്തീയതി, അണുബാധ നിയന്ത്രണം, ശസ്ത്രക്രിയ നടത്തേണ്ട ഭാഗം എന്നിവ ഉറപ്പാക്കുന്നു. മരുന്നുകളുടെ അലർജി വിവരങ്ങൾ കേസ് ലിസ്റ്റ് നോക്കി വ്യക്തത വരുത്തി വേണം അനസ്‌തേഷ്യ നൽകേണ്ടത്.
സർജൻ, അനസ്തേഷ്യ വിഭാഗം, നഴ്സുമാർ എന്നിവർ സംയുക്തമായി രോഗിയുടെ വിവരങ്ങൾ ഒരിക്കൽ കൂടി വിലയിരുത്തുന്നു. അലർജികൾ, നേരത്തെ കഴിച്ച മരുന്നുകൾ എന്നിവയെക്കുറിച്ച് ഒരിക്കൽക്കൂടി വ്യക്തത വരുത്തും.
ശസ്ത്രക്രിയ ഉപകരണങ്ങൾ, പഞ്ഞികൾ എന്നിവയുടെ എണ്ണം കൃത്യമാണെന്ന് നഴ്സുമാർ ഉറപ്പുവരുത്തണം. ഓപറേഷൻ തീയറ്ററിലെ നഴ്സുമാർക്കാണ് ഉത്തരവാദിത്തം. ശസ്ത്രക്രിയ ഉപകരണങ്ങൾ, ഡിസ്‌പോസ് ചെയ്ത വസ്തുക്കളുടെയും രക്തംതുടയ്ക്കുന്ന തുണി എന്നിവയുടെയും കണക്കെടുക്കും. ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ സാമഗ്രികളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്കുശേഷം അതുനോക്കി ഉറപ്പാക്കി ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.