സുപ്രീംകോടതിയിൽ യുവാവിന്റെ പരാക്രമം
ന്യൂഡൽഹി: സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസിനെ അസഭ്യം പറഞ്ഞും രേഖകൾ കീറിയെറിഞ്ഞും പരാതിക്കാരൻ. അലഹാബാദ് ഹൈകോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം. ഹരജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും ബെഞ്ചിന് നേരെ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു. ഇതോടെ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കോടതി മുറിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി. ലഖ്‌നോ എ.സി.പിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നായിരുന്നു അഭിഭാഷകന്‍റെ ആവശ്യം.
‘മിസ്റ്റർ ജുഡീഷ്യൽ സെർവന്‍റ് ... ലഖ്‌നോ എ.സി.പിക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു’ എന്ന് ഹരജിക്കാരൻ പറഞ്ഞതായി ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു. ഹരജിക്കാരന്‍റെ പരാമർശത്തെ ജസ്റ്റിസ് വിശ്വനാഥൻ ചോദ്യം ചെയ്തു. ‘നിങ്ങൾ എന്നോട് ഉത്തരവിടുകയാണോ?’ എന്ന് അദ്ദേഹം ചോദിച്ചു. എല്ലാം ഇതിനകം തന്നെ റെക്കോർഡിൽ (രേഖകളിൽ) ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ മറുപടി. ഇതിനു പിന്നാലെ ഹരജിക്കാരൻ കോടതിയിൽ രേഖകൾ വായുവിലേക്ക് വലിച്ചെറിയുകയും ജസ്റ്റിസിനെതിരെ മോശം ഭാഷ പ്രയോഗിക്കുകയുമായിരുന്നു.
അതേസമയം, ഹരജിക്കാരനെക്കുറിച്ചും കേസിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോടതി നടപടികൾക്ക് തടസമുണ്ടായിട്ടും ഹരജിക്കാരനെതിരെ കോടതിയലക്ഷ്യമോ മറ്റ് നടപടികളോ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.