പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി നേരിടാൻ ഇടപെടൽ നടത്തി സുപ്രീംകോടതി. സൈബർ തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന ‘മ്യൂൾ അക്കൗണ്ടുകൾ’ ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി നാലാഴ്ചക്കകം നടപടി ക്രമം (എസ്.ഒ.പി) തയാറാക്കി രാജ്യത്തെ ബാങ്കുകൾക്ക് വിതരണം ചെയ്യാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് (ആർ.ബി.ഐ) ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ഉപയോഗിച്ചുള്ള കേസുകൾ സംബന്ധിച്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവേയാണ് പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ നിലവിലുള്ള സംവിധാനങ്ങളിൽ പുരോഗതിയുണ്ടെങ്കിലും അവ കൂടുതൽ വ്യാപകമായി നടപ്പാക്കുകയും വേഗത്തിൽ പ്രാവർത്തികമാക്കുകയും തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കു കയും വേണമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാറിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കടരമണി സമർപ്പിച്ച സ്ഥിതിവിവര റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സൈബർ തട്ടിപ്പിനിരയായവർക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന് കീഴിൽ വികസിപ്പിച്ച ഗ്രീവൻസ് റെഡ്രസൽ മോഡ്യൂൾ, മണി റെസ്റ്ററേഷൻ മോഡ്യൂൾ എന്നിവ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയമപാലന ഏജൻസികളും അടിയന്തരമായി പ്രാവർത്തികമാക്കണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.