നന്ദിഗ്രാമിനു പിന്നാലെ രജിനഗറിലും സ്ഥാനാർഥി അറസ്റ്റിൽ; സൈഫുൽ ഇസ്‌ലാമിനെ അകത്താക്കിയത് 2021 തെരഞ്ഞെടുപ്പ് സംഘർഷത്തിന്‍റെ പേരിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നന്ദിഗ്രാമിനു പിന്നാലെ രജിനഗർ ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി സൈഫുൽ ഇസ്‌ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. 2021-ലെ സംസ്ഥാന തെരഞ്ഞെടുപ്പിനിടയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട അഞ്ച് വർഷം പഴയ കേസിലാണ് അറസ്റ്റ്. ഹുമായുൻ കബീർ നയിക്കുന്ന ആം ജനതാ ഉന്നയൻ പാർട്ടിയുടെ (എ.ജെ.യു.പി.) പിന്തുണയുള്ള സ്ഥാനാർത്ഥിയാണ് സൈഫുൽ ഇസ്‌ലാം. കോൺഗ്രസിന്റെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മിലാൻ പ്രധാനെ പോലീസ് അറസ്റ്റ് ചെയ്ത് തൊട്ടടുത്ത ദിവസമാണ് പുതിയ അറസ്റ്റ്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരായ പ്രക്ഷോഭകാലത്ത് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു മിലാൻ പ്രധാനെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം ഒഴിഞ്ഞതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമായി വന്നത്. അദ്ദേഹം ഭബാനിപ്പൂരിനൊപ്പം നന്ദിഗ്രാമും വിജയിച്ചിരുന്നു. രണ്ട് സീറ്റുകളിലും ജയിച്ച ഹുമായുൻ കബീർ നൗദ നിലനിർത്തി രജിനഗർ ഒഴിഞ്ഞതിനെത്തുടർന്നാണ് രജിനഗർ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. സൈഫുൽ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത് രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിടയാക്കിയ കേസിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എ.ജെ.യു.പി. അധ്യക്ഷനും ശനിയാഴ്ച പോലീസ് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ ദിവസം ബെർഹാംപൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പോലീസ് ഒരു ഓഡിയോ റെക്കോർഡിങ് പുറത്തുവിട്ടതിനെത്തുടർന്ന് സെപ്റ്റംബർ 14-നാണ് സൈഫുൽ ഇസ്‌ലാമിനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷത്തിന് പ്രേരിപ്പിക്കാൻ സാധ്യതയുള്ള ഗൂഢാലോചനയാണ് സംഭാഷണം സൂചിപ്പിക്കുന്നതെന്ന് പോലീസ് അവകാശപ്പെട്ടു.
എ.ജെ.യു.പി. സംസ്ഥാന സെക്രട്ടറി ആഷിക് ഇഖ്ബാലിനെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുർഷിദാബാദ് ജില്ലയിലെ പോലീസ് പിക്കറ്റിൽ വാഹന പരിശോധനയ്ക്കിടയിൽ വലിയ അളവിലുള്ള കള്ളപ്പണവും നിയമവിരുദ്ധ ആയുധങ്ങളും കണ്ടെത്തിയെന്നാണ് പോലീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.