പി. ഷൺമുഖം

ഏകപക്ഷീയ തീരുമാനങ്ങൾ തുടർന്നാൽ വിജയ് സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും; സിപിഎം

ചെന്നൈ: പ്രതിപക്ഷ പാർട്ടികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ അവഗണിച്ച് ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോയാൽ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കാൻ പാർട്ടി നിർബന്ധിതമാകുമെന്ന് സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം. ചെന്നൈയിലെ പട്ടിനപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'തമിഴ്നാട്ടിലെ 34 ശതമാനം ജനങ്ങൾ മാത്രമാണ് നിങ്ങൾക്ക് വോട്ട് ചെയ്തത്. സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് നിങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നത്. ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് തുടർന്നാൽ ഞങ്ങൾക്ക് നിലപാട് മാറ്റേണ്ടി വരും. ഭരണത്തിലിരിക്കുന്നവർ പ്രാഥമികമായ ജനാധിപത്യ മര്യാദകളെങ്കിലും പാലിക്കാൻ തയ്യാറാകണം,' എന്ന് ഷൺമുഖം തുറന്നടിച്ചു. ഒക്ടോബർ 6-ന് നടക്കുന്ന മധുരാന്തകം, ധാരാപുരം ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി സി.പി.എമ്മിന്റെ ഈ പരസ്യ മുന്നറിയിപ്പ്. 

പട്ടിനപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് പണിയുന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകർക്കുമെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പകരമായി കോയമ്പേട്, ഗിണ്ടിയിലെ റേസ് കോഴ്സ് ഗ്രൗണ്ട്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) കാമ്പസ് തുടങ്ങിയ മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടികളോടോ ജനങ്ങളോടോ കൂടിയാലോചിക്കാതെ പദ്ധതി പ്രഖ്യാപിച്ചതിനെ വിമർശിച്ച ഷൺമുഖം, പട്ടിനപ്പാക്കത്തെ നിർമാണ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും പദ്ധതി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. പട്ടിനപ്പാക്കത്ത് തന്നെ നിർമാണവുമായി മുന്നോട്ടുപോയാൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് സി.പി.എം നിർമാണ ജോലികൾ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - CPM May Reconsider Support for TVK Government if Unilateral Decisions Continue: P Shanmugam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.