ഐ.ഐ.ടി ബോംബെയിൽ വിദ്യാർഥിയുടെ മരണം; ജാതി അധിക്ഷേപത്തിൽ പ്രൊഫസർക്കെതിരെ കേസ്

മുംബൈ: പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐ.ഐ.ടി ബോംബെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രൊഫസർക്കെതിരെ ആത്മഹത്യാ പ്രേരണക്കും ജാതീയ അധിക്ഷേപത്തിനും കേസ് രജിസ്റ്റർ ചെയ്തു. എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിലെ വിദ്യാർഥിയായ സാഹിലിനെ പവായി കാമ്പസിലെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് സാഹിൽ പിടിക്കപ്പെടുകയും എന്നാൽ വിദ്യാർഥിക്ക് കൗൺസിലിങ് നൽകി കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു എന്നുമാണ് ഐ.ഐ.ടി ബോംബെ അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി സാഹിൽ കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപങ്ങളും അനുഭവിക്കുകയാണെന്നും സ്ഥാപനത്തിന്റെ ഡയറക്ടർ ഷിരീഷ് ബി കേദാരെയാണ് ഇതിന്റെ പ്രധാന കരണക്കാരനെന്നും സഹിലിന്റെ പിതാവ് ആരോപിച്ചു. പരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ച പ്രൊഫസർ സൂര്യ നാരായണ ഡുള്ള വിദ്യാർഥിയെ താഴ്ന്ന ജാതിയിൽ പെട്ടതിനാൽ വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് രവീന്ദ്ര ചക്രധർ പറഞ്ഞു.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊഫസർ സൂര്യനാരായണ ഡുള്ളക്കും മറ്റ് രണ്ട് പേർക്കുമെതിരെയാണ് ബി.എൻ.എസ്, എസ്‌.സി/എസ്.ടി പീഡന നിരോധന നിയമം എന്നിവ പ്രകാരം മുംബൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണം നിലവിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സാഹിൽ കടുത്ത പീഡനത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നുവെന്നും തങ്ങൾക്ക് നീതി വേണമെന്നുമാണ് സാഹിലിന്റെ മാതാവും ആരോപിക്കുന്നത്.

കഴിഞ്ഞ ഏഴ് മാസത്തിനിടെ ഐ.ഐ.ടി ബോംബെ കാമ്പസിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ഫെബ്രുവരിയിലും ജൂലൈയിലും മറ്റ് രണ്ട് വിദ്യാർഥികളും കാമ്പസിൽ സമാനമായ രീതിയിൽ ജീവനൊടുക്കിയിരുന്നു. ഈ തുടർച്ചയായ മരണങ്ങളെത്തുടർന്ന് ഐ.ഐ.ടി ബോംബെയിലെ വിദ്യാർഥികൾ വലിയ പ്രതിഷേധത്തിലാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഡയറക്ടർ രാജിവെക്കണമെന്നും കാമ്പസിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ആവശ്യങ്ങൾ ഉയരുന്നുണ്ട്.

Tags:    
News Summary - IIT Bombay Caste Abuse Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.