ന്യൂഡൽഹി: അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി കേസിൽ ശിക്ഷിക്കാൻ നേരിട്ടുള്ള തെളിവ് വേണ്ടെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പരാതിക്കാരൻ മരണപ്പെടുകയോ വിചാരണവേളയിൽ കൂറുമാറുകയോ ചെയ്താലും കൈക്കൂലി കേസിലെ പ്രതികൾ കുറ്റമുക്തരാക്കപ്പെടില്ലെന്നും ഇത്തരം കേസുകളിൽ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്നും ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
മരണമോ മറ്റോ കാരണമായി പരാതിക്കാരന്റെ നേരിട്ടുള്ള തെളിവ് ലഭ്യമല്ലെങ്കിൽ 1988ലെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന സാഹചര്യ തെളിവുകൾ മതിയെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി. നാഗരത്ന എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് വിധിയിൽ വിശദീകരിച്ചു.
അഴിമതി വൻതോതിൽ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതിനാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കേസെടുത്ത് ശിക്ഷിക്കണം. പൊതു പ്രവർത്തകരോ ഉദ്യോഗസ്ഥരോ ആവശ്യപ്പെടാതെതന്നെ ആരെങ്കിലും നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്നും ബെഞ്ച് വ്യക്തമാക്കി.
കൈക്കൂലി ആവശ്യപ്പെട്ടതിന് പരാതിക്കാരന്റെ ഭാഗത്തുനിന്ന് പ്രാഥമിക തെളിവൊന്നും ലഭിക്കാതിരുന്നാലും അഴിമതി നിരോധന നിയമത്തിലെ 7, 13(1), 13(2) വകുപ്പുകൾ പ്രകാരം കുറ്റകൃത്യത്തിന് ശിക്ഷിക്കാം. കൈക്കൂലി ആവശ്യപ്പെട്ടുവെന്നും തുടർന്ന് അത് സ്വീകരിച്ചുവെന്നും ആദ്യം തെളിയിക്കണം. അതിന് നേരിട്ടുള്ള തെളിവ് ആകാം. അല്ലെങ്കിൽ വാക്കാലോ രേഖമൂലമോ ഉള്ളതാകാം. ഇവ രണ്ടിന്റെയും അഭാവത്തിൽ സാഹചര്യത്തെളിവുകളായാലും മതി.
പരാതിക്കാരൻ മരിക്കുകയോ വിചാരണവേളയിൽ കൂറുമാറുകയോ ചെയ്താൽ തെളിവ് നൽകാൻ സാധിക്കാതെ വരും. അത്തരം ഘട്ടങ്ങളിൽ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവായി മറ്റേതെങ്കിലും സാക്ഷിയുടെ മൊഴിയോ രേഖയോ മതി. അതുമല്ലെങ്കിൽ സാഹചര്യത്തെളിവുകളായാലും മതി.
ഏതായാലും അഴിമതിക്കാരായ പൊതുപ്രവർത്തകരെ വെറുതെവിടുന്നതിന് ഇതൊന്നും കാരണമായിക്കൂടെന്നും സുപ്രീംകോടതി രാജ്യത്തെ കോടതികളെ ഓർമിപ്പിച്ചു. കൈക്കൂലി വാഗ്ദാനവും കൈക്കൂലി ആവശ്യവും പ്രോസിക്യൂഷൻ തെളിയിക്കണം. പൊതുപ്രവർത്തകരോ സർക്കാർ ഉദ്യോഗസ്ഥരോ ആവശ്യപ്പെടാതെതന്നെ ആരെങ്കിലും നൽകുന്ന കൈക്കൂലി സ്വീകരിച്ചാൽ അഴിമതി നിരോധന നിയമത്തിന്റെ ഏഴാം വകുപ്പാണ് ബാധകമാകുക.
ആ വകുപ്പ് പ്രകാരമാണ് കേസെങ്കിൽ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് തെളിയിക്കേണ്ട. പൊതുപ്രവർത്തകർ മുൻകൂട്ടി ആവശ്യപ്പെട്ട പ്രകാരമാണ് കൈക്കൂലി വാങ്ങുന്നതെങ്കിൽ അതേ നിയമത്തിലെ 13(1)ഡി(1),(2) വകുപ്പുകൾ പ്രകാരമാണ് കേസെടുക്കേണ്ടത്.
രണ്ട് വ്യത്യസ്ത കൈക്കൂലി കേസുകളിൽ സുപ്രീംകോടതിയുടെ രണ്ടു ബെഞ്ചുകൾ തെളിവ് സംബന്ധിച്ച് രണ്ട് വിരുദ്ധ വിധികൾ പുറപ്പെടുവിച്ചതിലെ ആശയക്കുഴപ്പം തീർക്കാനാണ് സുപ്രീംകോടതി വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.