ന്യൂഡൽഹി: എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികളിൽ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. നിലവില്‍ എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത അഞ്ച് വോട്ടിങ് യന്ത്രത്തിലെ വിവി പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്.
പകരം മുഴുവൻ വോട്ടിങ് യന്ത്രങ്ങൾക്കുമൊപ്പമുള്ള വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപങ്കാർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. ഈമാസം 18ന് ഹരജിയിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. മുഴുവൻ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാൽ ഫലം വൈകുമെന്നാണ് രണ്ടു ദിവസത്തെ വാദം കേൾക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽ വ്യക്തമാക്കിയത്.
വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാനായി ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവ വിവിപാറ്റ്. വോട്ടിങ് യന്ത്രവുമായി (ഇ.വി.എം) ഘടിപ്പിച്ച വിവിപാറ്റ് യന്ത്രമാണ്, വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്ന് രേഖാമൂലം തെളിയിക്കുന്ന സ്ലിപ്പ് പുറപ്പെടുവിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.