സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിൽ അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണം പരിഹരിക്കാൻ തങ്ങളുടെ പക്കൽ മാന്ത്രികവടി ഇല്ലെന്ന് സുപ്രീംകോടതി. വായുമലിനീകരണത്തിന് കോടതി മുറിയിലല്ല പരിഹാരമെന്നും ഈ രംഗത്തെ വിദഗ്‌ധരും സർക്കാറുമാണ് സുസ്ഥിര പരിഹാരം കാണേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന മുതിർന്ന അഭിഭാഷക അപരാജിത സിങ്ങിന്‍റെ അഭ്യർഥനയോട് പ്രതികരിക്കവെയാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ച് ഈ പരാമർശം നടത്തിയത്.
വായുനിലവാരം അനുദിനം വഷളാകുന്നതിന്‍റെ എല്ലാ കാരണങ്ങളും പരിശോധിച്ച് കണ്ടെത്തണം. തങ്ങളും ഡൽഹി നിവാസികളാണെന്നും ഈ പ്രശ്നത്തിന്‍റെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിക്ക് എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് പറഞ്ഞാൽ അതനുസരിച്ച് നിർദേശങ്ങൾ പുറപ്പെടുവിക്കാമെന്ന് കോടതി അഭിഭാഷകയോട് പറഞ്ഞു. വർഷം തോറും ഈ സീസണിൽ ഡൽഹിയിലുണ്ടാകുന്ന ഈ പ്രശ്നം ഗുരുതരമായ ആരോഗ്യ പ്രശ്നമാണെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. പരിഹാരമാർഗങ്ങൾ കടലാസിൽ ഒതുങ്ങുകയാണെന്നും യാഥാർഥ്യമാകുന്നില്ലെന്നും അവർ ബോധിപ്പിച്ചു.
ദീപാവലി വരുന്നതോടെ ആചാരം പോലെയാണ് ഇത് ഉയർന്നുവരുന്നതെന്നും കോടതി പറഞ്ഞു. ശൈത്യകാലം കഴിയുന്നതോടെ ഈ പ്രശ്നം ആരും ഉന്നയിക്കാതെ പോകുകയാണ് ചെയ്യുന്നത്. സ്ഥിരമായ നിരീക്ഷണം ആവശ്യമാണെന്നും പരമോന്നത കോടതി ഇനിമുതൽ തുടർച്ചയായി ഈ വിഷയം ഏറ്റെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.