ന്യൂഡൽഹി: വെള്ളിയാഴ്ച ജഡ്ജിമാരുടെ കലാപം പുകഞ്ഞ സുപ്രീംകോടതിയിൽ തിങ്കളാഴ്ച നടപടികൾ മുറപോലെ. കേസുകൾ വിഭജിച്ചു നൽകുന്നതിൽ പക്ഷപാതം ആരോപിച്ച് നാലു മുതിർന്ന ജഡ്ജിമാർ രംഗത്തുവന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധി ആഭ്യന്തരമായി പരിഹരിച്ചുവെന്ന് ബാർ കൗൺസിൽ ഒാഫ് ഇന്ത്യ വിശദീകരിച്ചു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ലോകുർ, കുര്യൻ ജോസഫ് എന്നിവരാണ് നിയമലോകത്തെ അമ്പരപ്പിച്ച് വെള്ളിയാഴ്ച വാർത്തസമ്മേളനം നടത്തിയത്. ഇവരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും പതിവുപോലെ തിങ്കളാഴ്ച കോടതിയിലെത്തി. കേസുകളിൽ വാദം കേട്ടു. എങ്കിലും, ഇതിനകം ഉണ്ടായ വിള്ളൽ പരിഹരിക്കപ്പെടാൻ സമയമെടുക്കുമെന്ന യാഥാർഥ്യം ബാക്കി.
‘ആ അധ്യായം അവസാനിച്ച’തായി ചീഫ് ജസ്റ്റിസ്, വാർത്തസമ്മേളനം നടത്തിയ ജസ്റ്റിസ് ജെ. ചെലമേശ്വർ എന്നിവരടക്കം 15 ന്യായാധിപന്മാരുമായി സംഭാഷണങ്ങൾ നടത്തിയ ബാർ കൗൺസിൽ അധ്യക്ഷൻ മനൻകുമാർ മിശ്ര വാർത്താലേഖകരോട് പറഞ്ഞു. അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജഡ്ജിമാരെ വെവ്വേറെ കണ്ടത്. നാലു ജഡ്ജിമാർ വാർത്തസമ്മേളനത്തിൽ ഉന്നയിച്ച വിഷയങ്ങൾ ഒരു കുടുംബത്തിലെ ആഭ്യന്തര കാര്യം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയതിെൻറ പേരിൽ അനാവശ്യമായ മൈലേജ് എടുക്കാൻ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കരുത്. ബാർ കൗൺസിൽ ചെയ്തത് നല്ല കാര്യമാണെന്നും, ഇത്തരമൊരു മാധ്യസ്ഥ്യം ആവശ്യമായിരുന്നുവെന്നും തങ്ങൾ കണ്ട എല്ലാ ജഡ്ജിമാരും പറഞ്ഞു. പ്രശ്നം അവർ പരിഹരിച്ചിട്ടുണ്ട്. പുറം ഇടപെടൽ ഇൗ വിഷയത്തിൽ ആവശ്യമില്ല. ജഡ്ജിമാർക്കു മുന്നിൽ ബാർ കൗൺസിൽ ഉപാധിയൊന്നും വെച്ചിട്ടില്ല. ഒന്നിച്ചിരുന്ന് ചായ കുടിച്ച് അവർ പ്രശ്നങ്ങൾ പരിഹരിച്ചുകൊള്ളും. zൽ നടത്തിയ പരാമർശവും ബാർ കൗൺസിൽ ചെയർമാൻ ചൂണ്ടിക്കാട്ടി. എല്ലാ കോടതികളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതു കാണാനാവും. തർക്കങ്ങളൊന്നും ബാക്കിയില്ല.
മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിഷയത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനുള്ള സാധ്യതയെക്കുറിച്ച ചോദ്യത്തിന്, അത് ബാർ കൗൺസിലിനു മുന്നിലെ വിഷയമല്ലെന്ന് മനൻകുമാർ മറുപടി നൽകി. അന്വേഷണം എന്ന വിഷയം തന്നെ ഉദിക്കുന്നില്ല. പ്രവർത്തന ചട്ടം വേണമെന്നോ പെരുമാറ്റച്ചട്ടം വേണമെന്നോ പറയാനുള്ള അവകാശം ബാർ കൗൺസിലിന് ഇല്ല. കോടതിയുടെ സുഗമമായ പ്രവർത്തനം മാത്രമാണ് തങ്ങൾക്കു മുന്നിലുള്ള വിഷയം. ചീഫ് ജസ്റ്റിസിനെ വിമർശിച്ച മുതിർന്ന ജഡ്ജിമാർക്കെതിരെ നടപടി സ്വീകരിക്കേണ്ട വിഷയം ഇല്ലെന്നും ബാർ കൗൺസിൽ അധ്യക്ഷൻ ചുണ്ടിക്കാട്ടി. അവരെല്ലാം സത്യസന്ധരും ആത്മാർഥതയുള്ളവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന ബെഞ്ചിന് മാറ്റമില്ല
പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് പുറമെ പറയുേമ്പാൾ തന്നെ, കലാപം ഉയർത്തിയ നാലു മുതിർന്ന ജഡ്ജിമാർ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു പുറത്ത്. ഇൗ മാസം 17ന് വാദംകേൾക്കൽ തുടങ്ങുന്ന ഭരണഘടന ബെഞ്ചിെൻറ ഘടനയിൽ ഒരു മാറ്റവുമില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ് സുപ്രധാന വിഷയങ്ങൾ പരിഗണിക്കുന്നത്.
ആധാറിെൻറ ഭരണഘടനാ സാധുത, ശബരിമലയിലെ സ്ത്രീ പ്രവേശനം, പാഴ്സി വനിതകളുടെ മതസ്വത്വം, സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷ നിയമവ്യവസ്ഥ എന്നീ കേസുകളാണ് 17 മുതൽ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസും ഏറ്റവും മുതിർന്ന നാലു ജഡ്ജിമാരുമാണ് സാധാരണ ഭരണഘടന വിഷയങ്ങൾ പരിഗണിക്കുന്ന ബെഞ്ചിൽ ഉണ്ടാകാറുള്ളത്. എന്നാൽ, ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം നടത്തിയ മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവരിൽ ആർക്കും മേൽപറഞ്ഞ ഭരണഘടനാ വിഷയങ്ങൾ പരിഗണിക്കുന്ന ബെഞ്ചിൽ ഇടമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.