ന്യൂഡൽഹി: മഹാത്മ ഗാന്ധി വധം പുനരന്വേഷിക്കണമെന്ന കേസിൽ കോടതിക്ക് തെളിവുകളുടെ അടിസ്ഥാനത്തിലേ മുന്നോട്ടുപോകാനാവൂവെന്നും കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ ഒൗന്നത്യം പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി. അഭിനവ് ഭാരത് രക്ഷാധികാരിയും മുംബൈ സ്വദേശിയുമായ ഡോ. പങ്കജ് ഫഡ്നിസ് സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഇത്തരം അപേക്ഷയുമായി എത്താൻ അന്യായക്കാരനുള്ള അവകാശമെന്തെന്നും കോടതി ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ നഷ്ടപ്പെടുകയും സാക്ഷികളെല്ലാം മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്ര വൈകി കോടതിയെ സമീപിക്കാനുള്ള കാരണവും കോടതി ചോദിച്ചു. കേസിൽ ഉൾപ്പെട്ട വ്യക്തിയുടെ മഹത്ത്വത്തിൽ ആശ്ചര്യപ്പെടുകയല്ല, തെളിവുകളുണ്ടോ ഇല്ലേയാ എന്നതാണ് പ്രധാനമെന്നും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേസിൽ പുനരന്വേഷണ സാധ്യത പരിശോധിക്കാൻ കോടതി അമരേന്ദ്ര ശരണിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. ശരൺ നൽകിയ റിപ്പോർട്ടിൽ പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിനു പിന്നിലുള്ള ഗൂഢാലോചനയും കുറ്റവാളി നാഥുറാം ഗോദ്സെയുടെ പങ്കാളിത്തവും തെളിയിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു. അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിന്മേൽ പ്രതികരണം അറിയിക്കാൻ ആവലാതിക്കാരന് നാലാഴ്ച സമയം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.