ന്യൂഡൽഹി: ഛത്തീസ്ഗഢിലെ സുഖ്മയിലുണ്ടായ നക്സലെറ്റ് ആക്രമണത്തിൽ 25 പാരാ മിലിറ്ററി കമാൻഡോകൾ കൊല്ലപ്പെട്ട സംഭവം മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നിരാശയിൽ നിന്നുണ്ടായ ആക്രമണമായിരുന്നു അത്. ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. നക്സലേറ്റുകളോടുള്ള സൈനികതന്ത്രം ആവശ്യമെങ്കിൽ പുന:പരിശോധിക്കുമെന്നും കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ റായ്പൂരിലേക്ക് മാറ്റി. സുഖ്മയിൽ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ 26 സൈനികർ കൊല്ലപ്പെട്ടതിന് പുറമെ ആറ് സി.ആർ.പി.എഫ് ജവാൻമാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ സന്ദർശിച്ച ആഭ്യന്തര മന്ത്രി, സൈനികർ അപകടനില തരണം ചെയ്തതായി അറിയിച്ചു.
മുന്നൂറോളം അക്രമികൾ ഉണ്ടായിരുന്നതായി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ജവാനായ ഷേർ മുഹമ്മദ് പറഞ്ഞു.
സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അപലപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ആക്രമണം ഭീരുത്വം നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.