ചൈന-പാക് ആണവ ഭീഷണികളെ നേരിടാൻ 'സുദർശൻ ചക്ര'; ഇന്ത്യയുടെ പുതിയ യുദ്ധതന്ത്രം

ന്യൂഡൽഹി: അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ എന്നിവരുടെ വർദ്ധിച്ചുവരുന്ന ആണവായുധ-മിസൈൽ ഭീഷണികളെ പൂർണ്ണമായി ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ 'മിഷൻ സുദർശൻ ചക്ര' എന്ന ബൃഹത്തായ വ്യോമപ്രതിരോധ പദ്ധതി നടപ്പിലാക്കുന്നു. പരസ്പരം ബന്ധിപ്പിച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളും കൃത്രിമബുദ്ധിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു 'കിൽ-വെബ്'  ശൃംഖലയാണ് ഇന്ത്യ ഇതിലൂടെ രാജ്യത്തിന് ചുറ്റും തീർക്കുന്നത്. 2035-ഓടെ ഈ പദ്ധതി പൂർണ്ണമായി പ്രവർത്തനസജ്ജമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ കിൽ-വെബ് ശൃംഖലയിലൂടെ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പ്രതിരോധ ആയുധങ്ങളെ ഒരൊറ്റ കമാൻഡ് സെന്ററിന് കീഴിൽ കോർത്തിണക്കും .ഉപഗ്രഹങ്ങൾ, അത്യാധുനിക ദീർഘദൂര റഡാറുകൾ  എന്നിവ വഴി ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഇതിന് സാധിക്കും.

ഡി.ആർ.ഡി.ഒയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഈ സുരക്ഷാ കവചം മൂന്ന് പ്രധാന തലങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ശത്രുക്കളുടെ ഡ്രോണുകൾ മുതൽ അതിവേഗ ഹൈപ്പർസോണിക് മിസൈലുകളെ വരെ തകർക്കാൻ ഇതിന് ശേഷിയുണ്ടാകും. ഡ്രോണുകളിൽ നിന്നും താഴ്ന്ന പറക്കുന്ന വിമാനങ്ങളിൽ നിന്നും മുൻനിര സൈനികരെ സംരക്ഷിക്കുന്നതിനായി വളരെ ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ ആയുധങ്ങൾ, വിശാലമായ കവറേജിനായി ആകാശ്, എംആർ-സാം ബാറ്ററികൾ പോലുള്ള ഇടത്തരം ഇന്റർസെപ്റ്ററുകൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധം നൽകുന്നതിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ദീർഘദൂര ഇന്റർസെപ്റ്ററുകൾ എന്നിവ ഈ സംവിധാനത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.

പദ്ധതി വേഗത്തിലാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത് കഴിഞ്ഞ വർഷം നടന്ന 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക ദൗത്യത്തിന്റെ വിജയമാണ്. ആ സൈനിക നീക്കത്തിൽ ഇന്ത്യയുടെ പ്രതിരോധ കവചങ്ങൾ ശത്രുക്കളുടെ നൂറുകണക്കിന് ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചിരുന്നു.  ആയുധങ്ങൾ ഉപയോഗിച്ചുള്ള പ്രതിരോധത്തിന് പുറമെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനുള്ള ഡിജിറ്റൽ സുരക്ഷാ കവചവും സുദർശൻ ചക്രയുടെ ഭാഗമായിരിക്കും. 

Tags:    
News Summary - 'Sudarshan Chakra' to counter China-Pak nuclear threats; India's new war strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.