ചെന്നൈ: പെൺകുട്ടികളുടെ നേർക്ക് ലൈംഗികാതിക്രമം കാട്ടിയതിന് ചെന്നൈയിലെ പ്രമുഖ സ്കൂളിലെ അധ്യാപകനെതിരെ അന്വേഷണം. അധ്യാപകനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും സ്കൂളധികൃതർ സംരക്ഷിച്ചു നിർത്തുകയായിരുന്നു എന്ന് ആരോപണമുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ പരാതിയുമായി ഓൺലൈൻ ക്യാമ്പയിൻ ആരംഭിച്ചതോടെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ചെന്നൈ കെ.കെ. നഗർ പി.എസ്.ബി.ബി സ്കൂളിലെ കോമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടത്. പലപ്പോഴും തോർത്ത് മാത്രം ഉടുത്തായിരുന്നു അധ്യാപകൻ ഓൺലൈൻ ക്ലാസുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. വിദ്യാർഥിനികൾക്ക് ലൈംഗികചുവയോടെ സന്ദേശങ്ങളും അയച്ചിരുന്നു. ഇവയുടെ ദൃശ്യങ്ങൾ വിദ്യാർഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
(Image Courtesy: Timesnow)
നിരവധിതവണ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് ഓൺലൈൻ ക്യാമ്പയിൻ ആരംഭിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്. പൂർവ്വ വിദ്യാർത്ഥികളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 20 വർഷമായി അധ്യാപകൻ ഈ സ്കൂളിലുണ്ട്. നിരവധി വിദ്യാർഥിനികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം കാട്ടിയിട്ടുണ്ടെന്നും പരാതിപ്പെട്ടാൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൂർവവിദ്യാർത്ഥികൾ പ്രസ്താവനയിൽ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡി.എം.കെ എം.പി കനിമൊഴി ഇടപെട്ടു. അധ്യാപകനെതിരെയും ഇദ്ദേഹത്തിന് കൂട്ടുനിന്ന സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കുമെന്ന് എം.പി വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി അമ്പിൽ മഹേഷ് വിദ്യാഭ്യാസ വകുപ്പിനോട് എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.