പ്രതീകാത്മക ചിത്രം
ഡൽഹി: വ്യാഴാഴ്ച വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിന് സ്കൂൾ കാമ്പസ് പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി ഭീഷണിപ്പെടുത്തി ഒരു ഇ- മെയിൽ ലഭിച്ചു. ഉടൻ പശ്ചിം വിഹാർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ അറിയിച്ചു. വിവരം ലഭിച്ചയുടൻ പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി സാധാരണ ബോംബ് ഭീഷണി പ്രോട്ടോക്കോളുകൾ പ്രകാരം നടപടി സ്വീകരിച്ചു. സ്കൂൾ കെട്ടിടം ഉടൻ ഒഴിപ്പിച്ചു, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ബ്രിഗേഡ് ടീമുകൾ എന്നിവർ കെട്ടിടത്തിൽ തിരച്ചിൽ നടത്തി.
വാർത്ത അറിഞ്ഞ് പരിഭ്രാന്തരായ രക്ഷിതാക്കളും ബോംബ് ഭീഷണിയെ തുടർന്ന് സ്കൂളിലേക്കെത്തി. കുറച്ച് മാസങ്ങളായി ഡൽഹിയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോംബ് ഭീഷണികൾ നിലനിൽക്കുകയാണ്. മിക്ക ഭീഷണികളും വ്യാജമായിരുന്നെങ്കിലും ജനങ്ങളും വിദ്യാർഥികളും പരിഭ്രാന്തരാവുന്ന സ്ഥിതിവിശേഷമാണുള്ളത്.
സ്കൂളിലും പരിസരത്തും വ്യാപക അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്താനായില്ല. തുടർന്ന് ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. തുടർന്ന്, കേസ് രജിസ്റ്റർ ചെയ്യുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ഇ-മെയിൽ അയച്ചയാളെ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഒരു കൗമാരക്കാരനായ വിദ്യാർഥിയാണ് ഇ-മെയിൽ അയച്ചതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പരീക്ഷ റദ്ദാക്കാനും സ്കൂളിന് അവധി നൽകാനും വേണ്ടിയാണ് ഭീഷണി ഇ-മെയിൽ അയച്ചതെന്ന് അയാൾ സമ്മതിച്ചു. കൗമാരക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.