ന്യൂഡൽഹി: കോവിഡ് ബാധിതനായ സ്വാതന്ത്ര്യസമര സേനാനി സുഖം പ്രാപിച്ചു. 104 വയസുള്ള ബിർധിചന്ദ് ജി ഗോഥി ആണ് കോവിഡ് മുക്തി നേടിയത്. മധ്യപ്രദേശിലെ ബെതുൽ സ്വദേശിയാണ്. ഏപ്രിൽ അഞ്ചിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗം കൂടിയായ ഡോക്ടറുടെ സഹായത്തോടെ വീട്ടിൽതന്നെ ചികിത്സ നടത്തുകയായിരുന്നു. ദിവസവും 2-3 മണിക്കൂർ ഇപ്പോഴും ഓക്സിജൻ നൽകുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ ചെറുമകൻ പറഞ്ഞു.
'പോസിറ്റീവായി തുടരുക, പുഞ്ചിരിക്കുക, വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക'-കോവിഡിനെ എങ്ങനെയാണ് തോൽപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ബിർധിചന്ദിന്‍റെ മറുപടി ഇങ്ങിനെയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് നിരവധി തവണ ജയിലിൽ കിടന്നിട്ടുള്ളയാളാണ് ബിർധിചന്ദ്. ബ്രിട്ടീഷുകാരോടുള്ള പോരാട്ടത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ച്ചയും ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മക്കളും ചെറുമക്കളും ഉൾപ്പടെ ബിർധിചന്ദിനെ പരിചരിക്കാനുള്ള വലിയൊരു സംഘം എപ്പോഴും വീട്ടിലുണ്ട്. മധ്യപ്രദേശിൽ ശനിയാഴ്ച 12,918 പുതിയ കേസുകളും 104 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,091 പേരെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.