ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സ്വാഗതം ചെയ്തു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കണം. ജനുവരി ആറിന് ചേരാനിരിക്കുന്ന തമിഴ്നാട് നിയമസഭ സമ്മേളനത്തിൽ ഇത്തരത്തിലൊരു പ്രമേയം കൊണ്ടുവരാൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തയാറാവണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭപരിപാടികൾ തമിഴ്നാട്ടിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച ചെന്നൈയിലും മധുരയിലും മുസ്ലിം സംഘടനകളുടെയും വിവിധ സാമുഹിക രാഷ്ട്രീയ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വൻ റാലികൾ നടന്നു. വീട്ടുമുറ്റത്തും മറ്റും കോലമിട്ട് നടത്തുന്ന പ്രതിഷേധം ഡി.എം.കെയുടെ സഖ്യകക്ഷികളും ഏറ്റെടുത്തു. വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറ് ടി. തിരുമാവളവൻ ചെന്നൈ ഒാഫിസിന് മുന്നിൽ കോലമിട്ടു.
അതിനിടെ നിയമത്തെ സ്വാഗതം ചെയ്ത് തമിഴ്നാട്ടിലെ ബി.ജെ.പി ഘടകങ്ങളും കോലമിട്ടു തുടങ്ങി. പൗരത്വ ഭേദഗതി നിയമെത്ത രാജ്യസഭയിൽ പിന്തുണച്ച പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) നിലപാട് മാറ്റിയതും ശ്രദ്ധേയമായി. എൻ.ഡി.എയിലെ സഖ്യകക്ഷിയാണ് പി.എം.കെ. പൗരത്വ ഭേദഗതി നിയമവും പൗരത്വപ്പട്ടികയും തമിഴ്നാട്ടിൽ നടപ്പാക്കരുതെന്നും ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് ഇരട്ട പൗരത്വം നൽകണമെന്നും ചൊവ്വാഴ്ച ചെന്നൈയിൽ ചേർന്ന പാട്ടാളി മക്കൾ കക്ഷി ജനറൽ കൗൺസിൽ യോഗം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി അൻപുമണി രാമദാസാണ് പാർട്ടിയുടെ ഏക രാജ്യസഭാംഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.