ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന വിദ്യാർഥികളെ മോദി സർക്കാർ ‘രാജ്യത്തിന്റെ ശത്രുക്കളെ’ പോലെയാണ് കാണുന്നതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം അടിച്ചമർത്തൽ സമീപനമാണ് സ്വീകരിച്ചതെന്നും സോണിയ ഗാന്ധി പറഞ്ഞു. ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സോണിയ ഗാന്ധി വിദ്യാർഥി പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. ജൂലൈ 20ന് വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചു. ജനാധിപത്യ രാജ്യത്ത് യുവാക്കളുടെ ശബ്ദം കേൾക്കുന്നതിന് പകരം അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. ‘ഇവർ നമ്മുടെ മക്കളാണ്, ഇവരെ ശത്രുക്കളായി കാണരുത്’ എന്ന സന്ദേശവും സോണിയ ഗാന്ധി പങ്കുവെച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള പൊലീസ് വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ നടത്തുന്ന ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതാണെന്നും സോണിയ ഗാന്ധി പറഞ്ഞു. 2020ൽ സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭവും ഇന്ത്യയിലെ വനിതാ ഗുസ്തിക്കാർക്കെതിരായ പൊലീസ് നടപടികയും അവർ ഓർമിപ്പിച്ചു. വിദ്യാർഥി പ്രതിഷേധങ്ങളെ തകർക്കാൻ വിയോജിപ്പുകളെ ദേശവിരുദ്ധമായി മുദ്രകുത്തുന്ന സർക്കാരിന്റെ പഴയ 'ആയുധം' വീണ്ടും ഉപയോഗിക്കുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർച്ചയിലേക്ക് തള്ളിവിടുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
വിദ്യാർഥികളോടൊപ്പം നിൽക്കുകയും അവരുടെ ഭാവി സംരക്ഷിക്കുകയും ചെയ്യേണ്ടത് ധാർമ്മികവും രാഷ്ട്രീയവും ഭരണഘടനാപരവുമായ കടമയാണെന്ന് അവർ പറഞ്ഞു. പൊതുവിദ്യാഭ്യാസത്തോടുള്ള മോദി സർക്കാറിന്റെ നയത്തെയും അവർ വിമർശിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം നടത്തുകയും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വിദ്യാഭ്യാസ സംവിധാനത്തിൽ വിശ്വാസം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുപകരം പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് സർക്കാരിന്റെ ‘ട്രേഡ്മാർക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും’ വെളിവാക്കുന്നതാണെന്നും അവർ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.