നാലാമത് എഡിഷൻ എസ്. എസ്. എഫ് ദേശീയ സാഹിത്യോത്സവ് ഗോവ ഗവർണർ അഡ്വക്കറ്റ് പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
മഡ്ഗാവ് (ഗോവ): കഥയും, കവിതയും, പാട്ടും, പറച്ചിലും, സർഗാത്മകതയും സമന്വയിക്കുന്ന എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന് ഗോവയിലെ മഡ്‌ഗാവിൽ തുടക്കമായി. ഭാഷകളുടെ വൈവിധ്യ സൗന്ദര്യമാഘോഷിക്കുന്നു എന്ന തീമിലൊരുക്കിയ നാലാമത് എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും കൊങ്കിണി എഴുത്തുകാരനുമായ ഉദയ് ലക്ഷിമികാന്ത് മുംമ്പ്റെ മുഖ്യാതിഥിയായി. യുവ എഴുത്തുകാരൻ ജോസ് ലോറെൻസോ, നൗഷാദ് ആലം മിസ്ബാഹി (ഒഡീഷ), സി. പി. ഉബൈദുല്ല സഖാഫി (കേരള), ശരീഫ് നിസാമി, സുഹൈറുദ്ധീൻ നൂറാനി (വെസ്റ്റ് ബംഗാൾ) തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദി, ഉറുദു, ബംഗള, കന്നഡ, തെലുങ്കു, ഗുജറാതി, മലയാളം, കൊങ്ങിണി, തമിഴ് തുടങ്ങി വിവിധ ഭാഷകൾ സംസാരിക്കുന്നവരാൽ സമ്പന്നമാണ് സാഹിത്യോത്സവ്. അതിരുകളില്ലാത്ത സ്നേഹ സൗഹൃദങ്ങളിലൂടെ, സർഗാവിഷ്കാരങ്ങളിലൂടെ വൈവിധ്യങ്ങളുടെ വർണങ്ങൾക്കാണ് ഗോവയിലെ മഡ്‌ഗോൺ സാക്ഷിയാകുന്നത്.
രണ്ട് ദിവസമായി നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ 25 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500 ലധികം മത്സരാർഥികളാണ് മാറ്റുരക്കുന്നത്. യൂനിറ്റ് മുതൽ സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളായ വിദ്യാർഥികളാണ് ദേശീയ സാഹിത്യോത്സവിലെ മത്സരാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.