കാൻപൂർ: ഉദ്യോഗാർഥികളിൽ നിന്ന് 4 ലക്ഷം രൂപ വീതം വാങ്ങി സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത വൻ തട്ടിപ്പ് സംഘത്തെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടി. ഗ്രേറ്റർ നോയിഡയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ തട്ടിപ്പിന്റെ സൂത്രധാരൻ ഉൾപ്പെടെ ഏഴു പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 50 ലക്ഷത്തോളം രൂപ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പരീക്ഷയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ എന്നിവ അധികൃതർ കണ്ടെടുത്തു.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിൾ, അസം റൈഫിൾസ് റൈഫിൾമാൻ -2026 എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി നടത്തിയ ഓൺലൈൻ പരീക്ഷകളിലാണ് സംഘം ക്രമക്കേട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരീക്ഷാ സമയത്ത് തന്നെ തത്സമയം ഉദ്യോഗാർഥികൾക്ക് ഉത്തരങ്ങൾ എത്തിച്ചു നൽകുകയാണ് പ്രതികൾ ചെയ്തിരുന്നത്. എസ്.എസ്.സി ഓൺലൈൻ പരീക്ഷകളിൽ സംഘടിതമായി ക്രമക്കേട് നടക്കുന്നതായി എസ്.ടി.എഫിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിലുള്ള "ബാലാജി ഡിജിറ്റൽ സോൺ" എന്ന പരീക്ഷാ കേന്ദ്രത്തിലേക്ക് അന്വേഷണം എത്തിച്ചേരുകയായിരുന്നു. മേയ് 22-ന് നടത്തിയ റെയ്ഡിൽ പ്രദീപ് ചൗഹാൻ, അരുൺ കുമാർ, സന്ദീപ് ഭാട്ടി, നിഷാന്ത് രാഘവ്, അമിത് റാണ, ഷാക്കിർ മാലിക്, വിവേക് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികൾ എസ്.എസ്.സി പരീക്ഷാ സംവിധാനം നേരിട്ട് ഹാക്ക് ചെയ്യുകയല്ല ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പകരം, പരീക്ഷാ കേന്ദ്രത്തിലെ സെർവർ മറികടന്ന് ഇവർ ഒരു 'പ്രോക്സി സെർവർ' സ്ഥാപിക്കുകയായിരുന്നു. സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ വഴി ചോദ്യപേപ്പറുകൾ കേന്ദ്രത്തിന് പുറത്തുള്ളവർക്ക് കൈമാറി. ഇവർ ശരിയായ ഉത്തരങ്ങൾ ഉദ്യോഗാർഥികൾക്ക് അയച്ച് നൽകുകയായിരുന്നു. പിടിയിലായ സംഘം ദീർഘകാലമായി തട്ടിപ്പ് നടത്തിവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.