ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ നിർണായക വഴിത്തിരിവ്. ഫിസിക്സ് ചോദ്യപ്പേപ്പർ ചോർത്തിയ എൻ.ടി.എ പരീക്ഷാ വിദഗ്ദ്ധ സി.ബി.ഐയുടെ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെയിലുള്ള 'സേത് ഹീരാലാൽ സറഫ് പ്രശാല' സ്കൂളിലെ അധ്യാപികയായ മനീഷ സഞ്ജയ് ഹവിൽദാറിനെയാണ് കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷാ വിദഗ്ദ്ധയായി നിയമിച്ചിരുന്നതിനാൽ ഇവർക്ക് ഫിസിക്സ് ചോദ്യപ്പേപ്പർ പരിശോധിക്കാൻ പൂർണ്ണമായ അനുമതിയുണ്ടായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സി.ബി.ഐ വ്യക്തമാക്കി. ഫിസിക്സ് ചോദ്യങ്ങൾ ചോർത്തി നൽകി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ ഹവിൽദാറിന്റെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇവർ നീറ്റ് പരീക്ഷയിലെ നിരവധി ഫിസിക്സ് ചോദ്യങ്ങൾ കേസിലെ മറ്റൊരു പ്രതിയായ മനീഷ മാന്ധരെക്ക് കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി. മെയ് 16ന് അറസ്റ്റിലായ ബോട്ടണി അധ്യാപികയാണ് മനീഷ മാന്ധരെ. ഹവിൽദാർ കൈമാറിയ ചോദ്യങ്ങൾ മേയ് 3ന് നടന്ന യഥാർത്ഥ നീറ്റ് പരീക്ഷയിലെ വിവിധ സെറ്റുകളിലുള്ള ചോദ്യങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.ബി.ഐ കടുത്ത പരിശോധനകൾ നടത്തിവരികയാണ്. പരിശോധനകളിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, മറ്റ് നിർണ്ണായക രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ സാങ്കേതിക വിശകലനം പുരോഗമിക്കുകയാണ്. പുതിയ അറസ്റ്റോടെ ഈ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ആകെ പ്രതികളുടെ എണ്ണം 11 ആയി ഉയർന്നു.
ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, ലാത്തൂർ, അഹല്യാനഗർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ലക്ഷക്കണക്കിന് രൂപ വാങ്ങി വിദ്യാർഥികൾക്ക് ചോർന്ന ചോദ്യങ്ങൾ മുൻകൂട്ടി നൽകാൻ പ്രത്യേക കോച്ചിങ് ക്ലാസുകൾ വരെ സംഘടിപ്പിച്ച വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് മേയ് 12നാണ് എൻ.ടി.എ മേയ് 3ന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കിയത്. ജൂൺ 21ന് പരീക്ഷ വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.