കരിംനഗർ: മഹാരാഷ്ട്രയിലെ ബന്ധുവീട്ടിൽ നിന്ന് തിരിച്ചെത്തിയ 80കാരിയെ കോവിഡ് ഭീതി മൂലം ആൺമക്കൾ വീട്ടിൽ കയറ്റിയില്ല.
തെലങ്കാനയിലെ കരിംനഗറിലാണ് ആൺമക്കളും മരുമക്കളും ചേർന്ന് വൃദ്ധമാതാവിന് മുന്നിൽ വീടിെൻറ വാതിൽ കൊട്ടിയടച്ചത്. ഒടുവിൽ, കരിംനഗർ മുനിസിപ്പൽ കോർപറേഷൻ ഡിവിഷൻ അംഗത്തിെൻറയും അയൽക്കാരുടെയും ഇടപെടൽ മൂലം മൂത്തമകൻ ഇവരെ കൂട്ടിക്കൊണ്ടുപോയി.
മഹാരാഷ്ട്ര ഷോലാപുറിലെ ബന്ധുവീട്ടിൽ ലോക്ഡൗണിൽ കുടുങ്ങിയ 80കാരി വെള്ളിയാഴ്ചയാണ് തിരികെ കരിംനഗറിലെത്തുന്നത്. എന്നാൽ, മൂത്ത മകനും ഭാര്യയും ഇവെര വീട്ടിൽ കയറ്റാൻ തയാറായില്ല. കോവിഡ് ഗുരുതരമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്നതിനാൽ ഇവർക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന ഭീതി മൂലമായിരുന്നു ഇത്.
തനിക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്നും പൂർണ ആരോഗ്യവതിയാണെന്നും കരഞ്ഞുപറഞ്ഞിട്ടും വീട്ടിൽ കയറ്റാൻ മകൻ തയാറായില്ല. ഇളയ മകനാകട്ടെ, അമ്മ മഹാരാഷ്ട്രയിൽ നിന്ന് വരുന്നതറിഞ്ഞ് വീടുപൂട്ടി എവിടേക്കോ പോയിരുന്നു.
വൃദ്ധയുടെ ദുരവസ്ഥ മനസിലാക്കിയ കരിംനഗർ മുനിസിപ്പൽ കോർപറേഷൻ ഡിവിഷൻ അംഗം എഡ്ല അശോകും അയൽവാസികളും ചേർന്ന് നടത്തിയ ഇടപെടൽ മൂലം ഒടുവിൽ മൂത്തമകൻ അമ്മയെ വീട്ടിൽ കയറ്റാൻ തയാറാവുകയായിരുന്നു. ഇവരെ കോവിഡ് ടെസ്റ്റിന് വിധേയയാക്കുമെന്നും ലക്ഷണങ്ങളുണ്ടെന്ന് കണ്ടാൽ ക്വാൻറീൻ വാർഡിലേക്ക് മാറ്റുമെന്നും എഡ്ല അശോക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.