മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: മണിപ്പൂർ സന്ദർശിക്കാൻ വൈകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാസ്കോ ഡി ഗാമ 11 മാസമെടുത്താണ് 15ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യസഭയിലെത്താൻ രണ്ട് വർഷം വേണ്ടി വന്നുവെന്ന് ഖാർഗെ രാജ്യസഭയിൽ കുറ്റപ്പെടുത്തി.
ഈ രീതിയിലാണോ വടക്കു-കിഴക്കൻ ഇന്ത്യയോടുള്ള നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ കത്തുമ്പോൾ സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് സമുദായങ്ങൾ തമ്മിലുള്ള വംശീയകലാപത്തിൽ 200ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. 70,000 പേർ ഭവനരഹിതരായി. ആഫ്രിക്ക വഴി വാസ്കോ ഡി ഗാമ 11 മാസം കൊണ്ടാണ് പോർച്ചഗലിൽ നിന്ന് ഇന്ത്യയിലെത്തിയത്. ക്രിസ്റ്റഫർ കൊളംബസ് ഒമ്പത് മാസം കൊണ്ടാണ് സ്പെയിനിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് എത്തിയത്. എന്നാൽ, മോദിക്ക് മണിപ്പൂരിലെത്താൻ രണ്ട് വർഷം വേണ്ടി വന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
മണിപ്പൂരിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അടിയന്തരമായി മണിപ്പൂരിലെ രാഷ്ട്രപതിഭരണം പിൻവലിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ആർട്ടിക്കൾ 356 പ്രകാരം പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണമാണ് പിൻവലിക്കുന്നത്. മണിപ്പൂരിൽ സർക്കാർ രുപീകരിക്കുന്നതിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിഭരണം പിൻവലിച്ച് ഉത്തരവിറങ്ങിയത്.
പുതിയ മുഖ്യമന്ത്രിയായി മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ യുംനം ഖേംചന്ദിനെ നിർദേശിച്ചിരുന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതീൻ നബീൻ ഉൾപ്പെടെ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവായി യുംനം ഖേംചന്ദ് സിങ്ങിനെ തെരഞ്ഞെടുത്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.