മണിപ്പൂരിന്റെ നിയുക്ത മുഖ്യമന്ത്രി യുംനം ഖേംചന്ദും ഗവർണർ അജയ് ഭല്ലയും

മണിപ്പൂരിൽ രാഷ്ട്രപതിഭരണം പിൻവലിച്ചു; ബി.ജെ.പി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അടിയന്തരമായി മണിപ്പൂരിലെ രാഷ്ട്രപതിഭരണം പിൻവലിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ആർട്ടിക്കൾ 356 പ്രകാരം പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണമാണ് പിൻവലിക്കുന്നത്. മണിപ്പൂരിൽ സർക്കാർ രുപീകരിക്കുന്നതിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിഭരണം പിൻവലിച്ച് ഉത്തരവിറങ്ങിയത്.

പുതിയ മുഖ്യമന്ത്രിയായി മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ യുംനം ഖേംചന്ദിനെ നിർദേശിച്ചിരുന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതീൻ നബീൻ ഉൾപ്പെടെ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവായി യുംനം ഖേംചന്ദ് സിങ്ങിനെ തെരഞ്ഞെടുത്തത്

60 അംഗ നിയമസഭയിൽ 37 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 32 പേർ 2022ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അംഗങ്ങളായവരും, ​അഞ്ചുപേർ പിന്നീട് കൂറുമാറിയെത്തിയവരുമാണ്. എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവിന് ആറ് സീറ്റുമുണ്ട്.

കുകി-മെയ്തേയ് കലാപത്തിനു പിന്നാലെ, മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതോടെയാണ് ​2025 ഫെബ്രുവരി ഒമ്പതിന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ നിയമിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്.

രണ്ടു തവണ എം.എൽ.എയായ യുംനം ഖേംചന്ദ് മെയ്തേയ് സമുദായ അംഗമാണ്. മെയ്തേയ് വിഭാഗക്കാരൻ മുഖ്യമന്ത്രിയാകുമ്പോൾ, കുകി സമുദായാംഗമായ വനിതാ എം.എൽ.എ നെംച കിപ്ജെൻ ഉപമുഖ്യമന്ത്രിയാകും.

2017 ആദ്യമായി എം.എൽ.എ ആയ യുംനാ ഖേംചന്ദ് മണിപ്പൂർ നിയമസഭാ സ്പീക്കറുമായി. 2022ൽ ​ബിരേൻ സിങ് മന്ത്രിസഭയിൽ നഗരവികസനം, വിദ്യാഭ്യാസം, പഞ്ചായത്ത് രാജ് ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.

Tags:    
News Summary - President’s Rule Lifted In Manipur, MHA Issues Notification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.