ബംഗളൂരു: വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായി തർക്കങ്ങളുണ്ടെന്ന് കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരാസ്വാമി. എന്നാൽ ഈ തർക്കം സർക്കാറിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ തർക്കമാണ് നിലനിൽക്കുന്നത്. അവ ചർച്ചയിലൂടെ പരിഹരിക്കാനാവും. സർക്കാർ താഴെ വീഴാൻ മാത്രം ഗുരുതര പ്രശ്നങ്ങൾ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനില്ലെന്നും കുമാരസ്വാമി പറഞ്ഞു.
വകുപ്പു വിഭജനത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ കുമാരസ്വാമിയുമായി കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര, കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവർ വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ദൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. മുതിർന്ന എം.എൽ.എമാരായ ആർ.വി. ദേശ്പാണ്ഡെ, ഡി.കെ. ശിവുമാർ, എച്ച്.കെ. പാട്ടീൽ എന്നിവരുടെ മന്ത്രിസ്ഥാനവും വകുപ്പും മിക്കവാറും ഞായറാഴ്ച പ്രഖ്യാപിക്കും. 34 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് 22 മന്ത്രിമാരെയാണ് നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണ് ജെ.ഡി-എസിന് ധാരണപ്രകാരം നൽകിയത്. അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച അവസാനവട്ട ചർച്ചക്കായി മുഖ്യമന്ത്രി കുമാരസ്വാമിയെ രാഹുൽ ഗാന്ധി ഞായറാഴ്ച ദൽഹിയിലേക്ക് ക്ഷണിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.