ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് പരിക്കേറ്റു. മൂന്ന് ജയ്ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വളഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിഷ്താറിലെ ദോഡ-ഉധംപൂർ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സൈന്യവും സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പും പൊലീസും സംയുക്തമായാണ് ദൗത്യം നടത്തുന്നത്.
ഇതിനിടെ, പൂഞ്ച് സെക്ടറിൽ സംയുക്തസേന നടത്തിയ തിരച്ചിലിൽ എ.കെ. 47 തോക്കും മാഗസിനുകളും 20 ഹാൻഡ് ഗ്രനേഡുകളും കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സേനകളുടെ ഓപറേഷൻ.
കഴിഞ്ഞ ഒരു വർഷമായി ഭീകരരും സുരക്ഷാസേനയും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടൽ നടന്ന സ്ഥലമാണ് ഉധംപൂർ. ജൂൺ 26ന് ദുദു-ബസന്ത്ഗാഹ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജെയ്ഷെ ഭീകരനെ വധിച്ചിരുന്നു. ഏപ്രിൽ 25ന് ബസന്ത്ഗാഹിൽ നടന്ന ഏറ്റുമുട്ടലിൽ കരസേന സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
ഭീകരരുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ജമ്മു കശ്മീർ പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് യൂനിറ്റ് കശ്മീർ താഴ്വരയിലെ ഏഴ് ജില്ലകളിൽ തിരച്ചിൽ നടത്തിയിരുന്നു. ശ്രീനഗർ, ബാരാമുല്ല, അനന്ത്നാഗ്, കുപ് വാര, ഹന്ദ്പോറ, പുൽവാമ, ഷോപ്പിയാൻ എന്നീ ജില്ലകളിലായിരുന്നു തിരച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.