മുംബൈ: പാർട്ടി മുഖപത്രം ‘സാമ്ന’യിലൂടെ പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തതിനു പിന്നാലെ ലോക്സഭയിൽ നിലപാട് മയപ്പെടുത്തി ശിവസേന. അഫ്ഗാനിസ്താനിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാമെങ്കിൽ ശ്രീലങ്കയിൽ നിന്നുള്ളവർക്കും നൽകണമെന്നു പറഞ്ഞ ശിവസേന, പൗരത്വം നൽകുന്ന പക്ഷം 25 വർഷത്തേക്ക് അവർക്ക് വോട്ടവകാശം നൽകരുതെന്ന് സഭയിൽ ആവശ്യപ്പെട്ടു.
പാർട്ടി എം.പി വിനായക് റൗത്താണ് സേനക്കുവേണ്ടി സഭയിൽ സംസാരിച്ചത്. ബില്ലിനെ എതിർക്കുന്നതായോ അനുകൂലിക്കുന്നതായോ റൗത്ത് വ്യക്തമാക്കിയില്ല. അഭയാർഥികൾ വന്നാൽ രാജ്യത്തിെൻറ ഏത് ഭാഗത്താണ് അവരെ പാർപ്പിക്കുകയെന്ന് ചോദിച്ച റൗത്ത്, കാശ്മീരിെൻറ പ്രത്യേക പദവി നീക്കംചെയ്തിട്ട് ഇതുവരെയും കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാൻ കഴിയാത്തത് ചൂണ്ടിക്കാട്ടി.
നേരത്തെ, കേന്ദ്ര സർക്കാറിെൻറ പൗരത്വ ഭേദഗതി ബിൽ ഹിന്ദു-മുസ്ലിംകൾക്കിടയിൽ ‘അദൃശ്യമായ’ വിഭജനം സൃഷ്ടിക്കാനും രാജ്യത്ത് മതയുദ്ധത്തിന് തിരികൊളുത്താനും ലക്ഷ്യമിട്ടാണെന്ന് പാർട്ടി മുഖപത്രം ‘സാമ്ന’ കുറ്റപ്പെടുത്തിയിരുന്നു. ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ പുറത്തിറങ്ങിയ പത്രത്തിെൻറ മുഖപ്രസംഗത്തിലായിരുന്നു വിമർശനം.
നിരവധി പ്രശ്നങ്ങൾ രാജ്യം അഭിമുഖീകരിക്കുന്നതിനിടയിൽ പൗരത്വ ബില്ലിലൂടെ കേന്ദ്രം പുതിയൊരു പ്രശ്നം കൂടി ഉണ്ടാക്കുകയാണെന്ന് ‘സാമ്ന’ ആരോപിച്ചു. ഹിന്ദുക്കൾക്ക് പോകാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നത് വാസ്തവമാണെങ്കിലും കുടിയേറ്റക്കാരിൽ ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് മതയുദ്ധത്തിനല്ലേ വഴിവെക്കുക എന്ന് ‘സാമ്ന’ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.