ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമക്കും ഭാര്യക്കും മറ്റ് രണ്ട് പേർക്കും കർണാടക ലോകായുക്തയുടെ ക്ലീൻചിറ്റ്. തെളിവുകളുടെ അഭാവത്തിലാണ് മൂവർക്കും ക്ലീൻചിറ്റ് നൽകിയത്. സിവിൽ കേസാണ് ഇവർക്കെതിരെ ഉള്ളതെന്നും അതിന് ക്രിമിനൽ നടപടി ക്രമത്തിന്റെ ആവശ്യമില്ലെന്നും ലോകായുക്ത വിലയിരുത്തി.
കേസിൽ പരാതി നൽകിയ മാധ്യമപ്രവർത്തക സ്നേഹമയി കൃഷ്ണക്ക് അന്വേഷണത്തിന്റെ കണ്ടെത്തലുകൾ സംബന്ധിച്ച് ലോകായുക്ത നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിൽ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. അതേസമയം, മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറയുന്നു.
കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ഇ.ഡി കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.