ന്യൂഡൽഹി: ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസ് അമേരിക്കയിൽ മരിച്ച സംഭവത്തിൽ, ബന്ധപ്പെട്ട ദത്തെടുക്കൽ ഏജൻസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അമേരിക്കയിലെ ഹോൾട്ട് ഇൻറർനാഷനലിെൻറ അംഗീകാരമാണ് കേന്ദ്രസർക്കാർ താൽക്കാലികമായി പിൻവലിച്ചത്. വനിത-ശിശുവികസന മന്ത്രി മേനക ഗാന്ധിയാണ് തീരുമാനമെടുത്തത്.
ഷെറിനെ ദത്തെടുത്ത ദമ്പതികളെക്കുറിച്ച് കൃത്യമായി അന്വേഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ ഏജൻസിയുെട ഭാഗത്തുണ്ടായ വീഴ്ചയുടെ പേരിലാണ് നടപടി. ഇന്ത്യക്കാരായ വെസ്ലി മാത്യൂസും സിനി മാത്യൂസും 2016ലാണ് മൂന്നു വയസ്സുകാരി ഷെറിനെ ദത്തെടുത്തത്. പിതാവ് നിർബന്ധിച്ച് പാൽ കുടിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 2017 ഒക്ടോബറിലാണ് കുട്ടി മരിച്ചത്. പാൽ കുടിക്കാത്തതിന് രാത്രി വീടിന് പുറത്ത് നിർത്തിയെന്ന് പറയുന്ന കുട്ടിയെ കാണാതാവുകയും പിന്നീട് ഡാളസിലെ കലുങ്കിനടിയിൽനിന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
‘കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള ക്രൂരമർദന’മാണ് ഷെറിെൻറ മരണത്തിനിടയാക്കിയതെന്ന് ഏതാനും ദിവസം മുമ്പ് പുറത്തുവിട്ട പോസ്റ്റ്മോർട്ടം റിേപ്പാർട്ടിൽ പറഞ്ഞിരുന്നു. ദമ്പതികൾ ഇപ്പോൾ ജയിലിലാണ്. ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി ഇന്ത്യൻ എംബസി, അമേരിക്കയിൽ ദത്തെടുക്കലിനുള്ള നോഡൽ ഏജൻസിയായ സെൻട്രൽ അതോറിറ്റി, ഹോൾട്ട് ഇൻറർനാഷനൽ എന്നിവയെ കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. കുട്ടിയെ ദമ്പതികളെ ഏൽപിച്ചശേഷം വിവരങ്ങൾ അന്വേഷിക്കുന്നതിൽ ഏജൻസി വീഴ്ചവരുത്തിയെന്നും സർക്കാർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.