റാഗിങ്ങിനെ തുടർന്ന് പി.ജി വിദ്യാർഥി ജീവനൊടുക്കിയ സംഭവം; സൂറത്തിൽ നാല് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ഗവൺമെന്റ് മെഡിക്കൽ കോളജിൽ റാഗിങ്ങിനെ തുടർന്ന് ഒന്നാം വർഷ പി.ജി. വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് സീനിയർ റെസിഡന്റ് ഡോക്ടർമാരെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഞായറാഴ്ചയാണ് ഡോക്ടർ ഹർഷ പാണ്ഡ്യയെ (29) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൂറത്ത് സിവിൽ ഹോസ്പിറ്റലിന്റെ ആന്റി-റാഗിങ് കമ്മിറ്റി നടത്തിയ അടിയന്തര യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. ഇതിനുപുറമെ, മൈക്രോബയോളജി വകുപ്പ് മേധാവി ഉൾപ്പെടെ നാല് ഫാക്കൽറ്റി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് അഡീഷണൽ ഡയറക്ടർ ഡോ. ജയേഷ് സച്ദേക്ക് കോളജ് അധികൃതർ ഔദ്യോഗിക റിപ്പോർട്ട് കൈമാറി.

സംഭവത്തെ തുടർന്ന് ഡോ. നിരലി വസാവെ, ഡോ. അനുജ് മഹേശ്വരി, ഡോ. ദീക്ഷിത് ഘേവാരിയ, ഡോ. ഹിന ഭൂത് എന്നിവരെയാണ് ഗുരുതരമായ അശ്രദ്ധയുടെയും അച്ചടക്ക ലംഘനത്തിന്റെയും പേരിൽ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇവരോട് ഉടൻ തന്നെ ഹോസ്റ്റൽ ഒഴിയാനും ഔദ്യോഗിക അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. സുംഗീത രാജ്ഡെ, ഡോ. യോഗിത മിസ്ത്രി, ഡോ. ലതിക പുരോഹിത് തുടങ്ങിയ നാല് അധ്യാപകരുടെ വിശദീകരണവും തേടിയിട്ടുണ്ട്.

ഒമ്പത് ഒന്നാം വർഷ പി.ജി വിദ്യാർഥികളും മരിച്ച വിദ്യാർഥിയുടെ പിതാവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. മാനസിക പീഡനം, അസഭ്യം പറയൽ, അപമര്യാദയായി പെരുമാറുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ജൂനിയർ വിദ്യാർഥികൾ ഉന്നയിച്ചത്.

ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മോഡാസ സ്വദേശിയായിരുന്നു ഡോ. ഹർഷ പാണ്ഡ്യ. ജോലിക്കായി ഹോസ്പിറ്റലിൽ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ഖതോദര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ആന്റി-റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Surat medical student dies by suicide after ragging, 4 doctors suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.