ചെന്നൈ: സംസ്കാരത്തെയും പൈതൃകത്തെയും അഭിമാനപൂർവം സംരക്ഷിക്കുന്നതിൽ തമിഴ്നാട് എക്കാലവും ശക്തമായ നിലപാടുകൾ പുലർത്തിയിട്ടുണ്ട്. ഹിന്ദി അടിച്ചേൽപിക്കുന്ന കേന്ദ്ര നയത്തിനെതിരെ ഇപ്പോഴും ഏറ്റവും കണിശമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമാണത്. കാരണം തമിഴ് ഭാഷയുടെ അപ്രമാദിത്തവും ദ്രാവിഡ സംസ്കാരത്തിന്റെ നിലനിൽപ്പും അവർ വളരെ പ്രധാനമായി കാണുന്നു.
ഈ നയങ്ങളുടെ ഭാഗമായി തന്നെയാണ് പരമ്പരാഗതമായി ‘തമിഴ് തായ് വാഴ്ത്ത്’ എന്ന സംസ്ഥാന ഗാനം ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ ആലപിക്കുന്ന രീതി ദശാബ്ദങ്ങളായി നിലവിലുള്ളത്. 1891ൽ മനോന്മണീയം സുന്ദരനാർ രചിച്ച ‘മനോന്മണീയം’ എന്ന പ്രശസ്ത നാടകത്തിന്റെ ആമുഖത്തിൽ നിന്നുള്ള വരികളാണ് ഗാനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
1970 നവംബർ 23നാണ് സർക്കാർ ചടങ്ങുകളിൽ ആദ്യ ഗാനമായി ഇത് ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പായി ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കാനിരിക്കുകയാണ്.
‘തമിഴ് തായ് വാഴ്ത്തി’ലെ വരികൾ ഇന്ത്യയുടെ ഭൂമിയിലെ സ്ഥാനവും അതിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്രാവിഡനാടിനെയും വാഴ്ത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. കടലാൽ ചുറ്റപ്പെട്ട ഭൂമിയുടെ സുന്ദരമായ മുഖമാണ് ഭാരതമെന്നാണ് ആദ്യ വരികളിലുള്ളത്. തുടർന്ന് ഭാരതത്തിന്റെ തെക്ക് ഭാഗം, പ്രത്യേകിച്ച് ദ്രാവിഡനാട് രാജ്യത്തിന്റെ അഴകുള്ള നെറ്റിയിലണിഞ്ഞ സുഗന്ധമുള്ള തിലകമാണെന്ന് വർണിക്കുകയാണ്. തുടർന്ന് തിലകത്തിന്റെ സുഗന്ധം പോലെ ലോകമെങ്ങും ആനന്ദം പകർന്ന്, എല്ലാ ദിശകളിലും പ്രശസ്തി പരത്തി നിൽക്കുകയാണ് തമിഴ്നാടെന്ന് വർണിക്കുന്നു. പിന്നീട് നിന്റെ എന്നും നിലനിൽക്കുന്ന യുവത്വത്തിലും മഹത്വത്തിലും അത്ഭുതം കൂറി, ഞങ്ങൾ ഞങ്ങളെത്തന്നെ മറന്ന് നിന്നെ വന്ദിക്കുന്നു എന്ന വരികളോടെ ഗാനം അവസാനിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.