‘ഷീ ടീം’ ക്ളിക്ക്ഡ്; സ്ത്രീകള്‍ക്കെതിരായ ആക്രമണം കുറഞ്ഞു

ഹൈദരാബാദ:് സ്ത്രീ സുരക്ഷക്ക് ഹൈദരാബാദ് പൊലീസ് രൂപവത്കരിച്ച ‘ഷീ ടീമി’ന് അത്യപൂര്‍വ നേട്ടം; സ്ത്രീകള്‍ക്കെതിരായ ആക്രമണ കേസുകളുടെ എണ്ണത്തില്‍ 20 ശതമാനം കുറവ്. 1296 കേസുകളാണ് സെപ്റ്റംബര്‍ വരെ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1521 കേസുണ്ടായിരുന്നു. 2014 സെപ്റ്റംബര്‍ വരെ 1606 കേസാണ് ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍ക്കെതിരായ ആക്രമണം പെരുകുന്ന പശ്ചാത്തലത്തിലാണ് 2014 ഒക്ടോബര്‍ 24ന് ഷീ ടീം എന്ന സംഘടന രൂപവത്കരിച്ചത്. ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് ഹൈദരാബാദ് പൊലീസിലെ സീനിയര്‍ ഓഫിസര്‍ പറഞ്ഞു. എപ്പോഴും ഷീ ടീം നിരീക്ഷിക്കുന്നുണ്ടെന്ന ബോധം അക്രമികളെ പിന്തിരിപ്പിക്കുന്നുണ്ടെന്നും ഇതാണ് കേസുകളിലെ എണ്ണം കുറയാന്‍ കാരണമെന്നും പൊലീസ് അഡീ. കമീഷണര്‍ സ്വാതി ലാക്റ ചൂണ്ടിക്കാട്ടി.

പൊലീസ് പട്രോളിങ് സംഘം 800 പേരെയാണ് പിടികൂടിയത്. ഇതില്‍ 222 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വിവിധ കേസുകളില്‍ 41 പേരെ തടവിലാക്കാനും 242 പേര്‍ക്ക് പിഴ ചുമത്താനും പൊലീസിന് കഴിഞ്ഞു. 1897 സാധാരണ കേസും നിര്‍ഭയ നിയമപ്രകാരം 40 കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. മാത്രമല്ല, പരാതിപ്പെടാനുള്ള സ്ത്രീകളുടെ താല്‍പര്യവും വര്‍ധിച്ചതായി സ്വാതി ലാക്റ പറഞ്ഞു.

ആകെ 2362 പരാതികളാണ് ലഭിച്ചത്. ഇതില്‍ 1217 എണ്ണം ഫോണ്‍ വഴി ശല്യം ചെയ്യുന്നവയാണ്. കുറ്റം ചെയ്തവരില്‍ 23 ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളില്‍ 41 ശതമാനവും 18-20 പ്രായക്കാരാണ്. പിടിയിലായ കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സലിങ്ങിനും വിധേയമാക്കുന്നുണ്ട്.

Tags:    
News Summary - she team by hyderabad city police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.