ന്യൂഡൽഹി: അസംപ്ഷൻ ദ്വീപിൽ നാവികത്താവളം വികസന പദ്ധതിയുമായി മുന്നോട്ടുപോവാൻ ഇന്ത്യ-സെയ്ഷൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെയ്ഷൽ പ്രസിഡൻറ് ഡാനി ഫോറും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന ചർച്ചയിലാണ് ഇരു രാഷ്ട്രങ്ങളുടെയും ആശങ്കകൾ പരിഗണിച്ചുകൊണ്ടുതന്നെ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായത്. സെയ്ഷലിെൻറ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ 10 കോടി ഡോളറിെൻറ വായ്പയും ഇന്ത്യ പ്രഖ്യാപിച്ചു.
ഈ വായ്പ ഉപയോഗിച്ച് സെയ്ഷലിന് സമുദ്ര സുരക്ഷ വർധിപ്പിക്കാനുള്ള സാമഗ്രികൾ വാങ്ങാനാവുമെന്ന് നരേന്ദ്ര മോദി ഡാനി ഫോറുമായി നടത്തിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ദ്വീപിൽ നാവിക സൗകര്യം വികസിപ്പിക്കുന്ന പദ്ധതി ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപരമായ മേധാവിത്വം ഇന്ത്യക്ക് നൽകുമെന്ന് മോദി പറഞ്ഞു. ഇരു രാഷ്ട്രങ്ങളുടെയും താൽപര്യങ്ങൾ ഉൾക്കൊണ്ട് പദ്ധതിയിൽ ഇരു രാജ്യങ്ങളും തുല്യ പങ്കുവഹിക്കുമെന്ന് ഡാനി ഫോറും വ്യക്തമാക്കി.
സെയ്ഷൽ ഇന്ത്യയുമായുള്ള കരാർ റദ്ദാക്കുന്നു എന്ന വാർത്തകൾക്കിടെയാണ് കരാറുമായി മുന്നോട്ടു പോകാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന സൈനിക സാന്നിധ്യം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാവികത്താവളം നിർമിക്കാനുള്ള തീരുമാനം. 2015ലാണ് ഇതുസംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. എന്നാൽ, കരാറിനെതിരെ സെയ്ഷലിൽ കടുത്ത രാഷ്ട്രീയ എതിർപ്പ് ഉയർന്നിരുന്നു. തുടർന്ന് ദ്വീപിൽ നാവിക സൗകര്യം സെയ്ഷൽ തനിച്ച് ഒരുക്കുമെന്നും ഇന്ത്യയുമായുള്ള കരാറുമായി മുന്നോട്ടു പോകില്ലെന്നും ഡാനി ഫോർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇന്ത്യയും സെയ്ഷലും തന്ത്രപ്രധാന പങ്കാളികളാണെന്നും ഇരു രാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങളെ ആദരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2015ലെ തെൻറ സന്ദർശനത്തിൽ വാഗ്ദാനം ചെയ്ത രണ്ടാമത്തെ ഡോണിയർ വിമാനം ചൊവ്വാഴ്ച സെയ്ഷലിന് കൈമാറുമെന്നും മോദി പറഞ്ഞു. സെയ്ഷൽ ദേശീയ ദിനമായ ജൂൺ 29ന് മുമ്പ് വിമാനം ദ്വീപിലെത്തും. അടിസ്ഥാന സൗകര്യ വികസനം, സൈബർ സുരക്ഷ, വാണിജ്യ കപ്പലുകളുടെ വിവര കൈമാറ്റം തുടങ്ങിയ മേഖലകളിലടക്കം ആറു ധാരണപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.
ഇന്ത്യക്ക് സീഷെൽസിെൻറ സ്നേഹ സമ്മാനം രണ്ടു ഭീമൻ ആമകൾ
ന്യൂഡൽഹി: ഇന്ത്യക്ക് സീഷെൽസിെൻറ സ്നേഹ സമ്മാനമായി രണ്ടു ഭീമൻ ആമകൾ. ആൽദബ്ര വിഭാഗത്തിലെ ആമകളെ സമ്മാനിച്ച സീഷെൽസ് പ്രസിഡൻറ് ഡാനി ഫോറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ദീർഘകാലം ജീവിക്കുന്ന ഇൗ ആമകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വത ബന്ധത്തിെൻറ പ്രതീകമാണെന്ന് മോദി പറഞ്ഞു. ആമകളെ ഹൈദരാബാദിലെ മൃഗശാലയിലാണ് സൂക്ഷിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. സീഷെൽസിലുള്ള ഇൗ ഭീമൻ ആമകൾക്ക് 120 മുതൽ 150 കിലോ ഭാരവും 200 വർഷം വരെ ആയുസ്സുമുണ്ട്. 2010ൽ ചൈനയിലെ ഷാങ്ഹായി മൃഗശാലക്ക് സീഷെൽസ് രണ്ടു ഭീമൻ ആമകളെ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.