ലൈംഗിക അതിക്രമക്കേസ്: പ്രതിക്ക് ജാമ്യം, ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനും പിന്തുടർന്ന് ശല്യം ചെയ്യാനും ശ്രമിച്ച കേസിൽ പ്രതിയായ യുവാവിന് രാജസ്ഥാൻ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ അടുത്ത ഒരു വർഷത്തേക്ക് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ത്രെഡ്സ്, ഷെയർചാറ്റ് തുടങ്ങിയ യാതൊരുവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കരുത് എന്ന കർശനമായ നിബന്ധനയോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.

ജോധ്പൂർ ബെഞ്ചിലെ ജസ്റ്റിസ് അശോക് കുമാർ ജെയിൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബിക്കാനീറിലെ മുക്ത പ്രസാദ് നഗർ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.

ജാമ്യകാലയളവിൽ സ്വന്തം പേരിലോ മറ്റേതെങ്കിലും വ്യാജ പേരിലോ മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ടാക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ അനുവദിച്ച ജാമ്യം റദ്ദാക്കുമെന്നും കോടതി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സാപ്പ് എന്നിവയുൾപ്പെടെയുള്ള ഒരു മാധ്യമത്തിലൂടെയും ഇരയായ പെൺകുട്ടിയെയോ അവളുടെ കുടുംബാംഗങ്ങളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും കോടതി വിലക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിക്ക് വേണ്ടി ഹാജരായ വക്കീൽ ആരോപണങ്ങൾ വ്യാജമാണെന്നും കേസിന്റെ അന്വേഷണം പൂർത്തിയായതിനാൽ ഇനി കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും വാദിച്ചപ്പോൾ പ്രതിയുടെ ശല്യം കാരണം പെൺകുട്ടിയുടെ മാനസികാവസ്ഥ തകർന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട കോടതി പ്രതി ഏറെ നാളായി കസ്റ്റഡിയിലാണെന്നതും കേസിന്റെ വിചാരണ പൂർത്തിയാകാൻ സമയമെടുക്കുമെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്.

ഇരയുടെ സുരക്ഷയും സമാധാനവും മുൻനിർത്തിയാണ് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിനൊപ്പം സോഷ്യൽ മീഡിയ വിലക്ക് ഉൾപ്പെടെയുള്ള ഈ നിബന്ധനകൾ കോടതി പ്രതിക്കുമേൽ ചുമത്തിയത്. ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കൃത്യമായി കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

Tags:    
News Summary - Sexual Assault Case: Accused Granted Bail, Banned From Using Social Media For One Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.