തമിഴ്‌നാട്ടിൽ ജോലിക്കായി കോഴ വാങ്ങിയ കേസിൽ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരിക്കുകയാണ്. സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് നേരിട്ട് കത്തയച്ചു. നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ മേയ് 10-ന് അധികാരമേറ്റതിനു പിന്നാലെ മേയ് 15-നാണ് ഇ.ഡി ഈ കത്ത് നൽകിയത്. സെന്തിൽ ബാലാജി മന്ത്രിയായിരുന്നതിനാൽ ഡി.എം.കെ സർക്കാർ ഈ വിചാരണാനുമതി മനപ്പൂർവ്വം വൈകിപ്പിച്ചു എന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
2011 മുതൽ 2016 വരെയുള്ള എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ സർക്കാർ ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങളിൽ ഡ്രൈവർ, കണ്ടക്ടർ, എഞ്ചിനീയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് സെന്തിൽ ബാലാജിയും കൂട്ടരും കോടിക്കണക്കിന് രൂപയാണ് കോഴ വാങ്ങിയത്. ഈ കേസിൽ സെന്തിൽ ബാലാജിയാണ് ഒന്നാം പ്രതി.
2025 മേയിൽ ഇ.ഡി ഈ വിചാരണാനുമതിക്കായി തമിഴ്‌നാട് ഗവർണറെയാണ് സമീപിച്ചിരുന്നത്. എന്നാൽ ഗവർണർ ഈ ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അന്നത്തെ ഡി.എം.കെ സർക്കാർ അത് തിരിച്ചയച്ചു. ഗവർണർക്ക് ഇതിൽ തനിയെ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും ഇ.ഡി നേരിട്ട് സംസ്ഥാന സർക്കാരിനെയാണ് സമീപിക്കേണ്ടതെന്നുമായിരുന്നു അന്നത്തെ നിലപാട്. തുടർന്ന് 2026 ഫെബ്രുവരിയിൽ ഗവർണറുടെ ഓഫീസ് ഈ ഫയൽ ഇ.ഡിക്ക് തന്നെ മടക്കി നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡി.എം.കെയെ വിമർശിച്ച വിജയ്‌യുടെ പുതിയ സർക്കാർ അധികാരത്തിൽ വന്നയുടൻ തന്നെ ഇ.ഡി ഈ വിഷയം വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. ഇത്തവണ മുൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിക്ക് നേരിട്ടാണ് ഇ.ഡി അപേക്ഷയും അന്വേഷണ രേഖകളും സമർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.