അഭിഷേക് സിങ്‍വി
ന്യൂഡൽഹി: സുപ്രീം കോടതിയുടെ എസ്.ഐ.ആർ വിധി വിരോധാഭാസമാണെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‍വി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എസ്.ഐ.ആർ എന്ന ഒരു വിഷയത്തിൽ പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീംകോടതി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതിന് മുമ്പ് എങ്ങിനെയാണ് എസ്.ഐ.ആർ ഇത് വരെനടന്ന സംസ്ഥാനങ്ങളിൽ നിന്ന് ഏഴര കോടി പേരെ വെട്ടിമാറ്റിയതെന്ന് സിങ്‍വി ചോദിച്ചു. വെട്ടിമാറ്റൽ ആദ്യം നടത്തി തെരഞ്ഞെടുപ്പുകളെല്ലാം നടത്തി ഫലമറിഞ്ഞ് തീരുമാനം പിന്നീട് എടുക്കുന്നതിന്റെ ഔചിത്യം എന്താണ്?
കേന്ദ്ര രെതഞ്ഞെടുപ്പ് കമീഷൻ എന്തുകൊണ്ട് കുറഞ്ഞ സമയം കൊണ്ട് നടപ്പാക്കിയെന്ന ചോദ്യത്തിന് സുപ്രീംകോടതിക്ക് മറുപടിയില്ല. ഒരാളുടെ പൗരത്വത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനല്ല എന്ന് പറയുന്ന വിധി പൗരത്വ നിർണയത്തിലൂടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കമീഷനാകുമെന്ന് പറയുന്നു. ബീഹാറിൽ വെട്ടിമാറ്റപ്പെട്ട 65 ലക്ഷം പേരിൽ ഭൂരിഭാഗത്തിനും പൗരത്വം തെളിയിക്കേണ്ടി വരും. ആധാർ കാർഡ് പൗരത്വത്തിനുള്ള തെളിവല്ലെന്നും റേഷൻകാർഡും പൗരത്വ രേഖയല്ലെന്നും പറയുന്ന സുപ്രീംകോടതി കമീഷൻ നിശ്ചയിച്ച മറ്റു രേഖകളും പൗരത്വത്തിന് തെളിവല്ലെന്ന് ഓർക്കണമായിരുന്നുവെന്ന് സിങ്‍വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.