ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഉയര്‍ന്ന ഫീസുള്ള എന്‍.ആര്.ഐ സീറ്റുകളില്‍ വിദ്യാര്‍ഥികളെ കിട്ടാതെ വന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ എന്‍.ആര്.ഐക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി. അവ കേരളത്തിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനായി ജനറല്‍ സീറ്റുകളാക്കി മാറ്റാന്‍ പറ്റില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ നാല് ക്രിസ്ത്യന്‍ മാനേജ്മെൻറുകള്‍ ഒഴികെയുള്ള 18 സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെൻറുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്. മെഡിക്കല്‍ സീറ്റുകളില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ഗാരൻറി നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഉറപ്പുവാങ്ങാനും സുപ്രീംകോടതി അനുവാദം നല്കി.
സുപ്രീംകോടതി വിധിക്കു ശേഷം മറിച്ചൊരു വാദം വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ ഇക്കാര്യം അറിയിക്കണം. അതേസമയം സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കുന്നതു വരെ ബാങ്ക് ഗാരൻറി വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങരുതെന്ന് കോടതി നിര്‍ദേശിച്ചു.
രണ്ട് റൗണ്ട് കൗണ്‍സിലിങ്ങിന് ശേഷമുള്ള സ്പോട്ട് അഡ്മിഷന് നടത്താന്‍ മാനേജ്മെൻറുകളെ അനുവദിക്കണമെന്ന ആവശ്യമടക്കം മാനേജ്മെൻറ് ഉന്നയിച്ച മറ്റു വിഷയങ്ങള്‍ ഒക്ടോബര്‍ 13ന് അന്തിമവാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.