ന്യൂഡൽഹി: പെട്രോൾ -ഡീസൽ വില ഓരോ 15 ദിവസം കൂടുമ്പോഴും പുനരവലോകനം ചെയ്യുമെന്ന് കേന്ദ്രം. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
അധിക എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 11.9 രൂപയാകും. ഡീസലിന് 7.8 രൂപയും. എന്നാൽ, ചില്ലറ വിൽപ്പന വിലയെ ഈ ഇളവ് ബാധിക്കില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ചതുർവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എസ് -ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ ഫലമായി അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയിലൂടെയുണ്ടായ എണ്ണ കമ്പനികളുടെ ഭാരം കുറക്കാനാണ് നീക്കമെന്നും ചതുർവേദി പറഞ്ഞു.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാരലിന് 68 യു.എസ് ഡോളറായിരുന്ന ബ്രെന്റ് ക്രൂഡിന്റെ വില യുദ്ധവും ഉപരോധവും മൂലം മാർച്ച് ഏഴിന് 100 യു.എസ് ഡോളറിന്റെ ചുവപ്പുരേഖ മറികടന്നിരുന്നു. ഇന്ത്യയുടെ പ്രധാന വിതരണ മാർഗങ്ങളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 40 മുതൽ 50 ശതമാനം വരെ ഇതിലൂടെയാണ്. ഇതാണ് ഇന്ത്യയിലെ എണ്ണ, വാതക ക്ഷാമത്തിനും ആശങ്കകൾക്കും പ്രധാന കാരണമായത്. ഇന്ത്യയിൽ ഏകദേശം 60 ദിവസത്തെ എണ്ണ സംഭരണവും 30 ദിവസത്തെ ആവശ്യം നിറവേറ്റാനുള്ള എൽ.പി.ജി സിലിണ്ടർ സംഭരണവും ഉണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. ക്ഷാമമുണ്ടാകുമെന്ന ആശങ്കയിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.