മുംബൈ: മുംബൈയിലെ ധാരാവിയിൽ വീണ്ടും ക്രൂരമായ കൊലപാതകം. സിയോൺ-ബാന്ദ്ര ലിങ്ക് റോഡിൽ 50–55 വയസ്സ് പ്രായമുള്ളയാളെ അതിക്രൂരമായി തല്ലിക്കൊന്ന നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മാസം രണ്ടാംവാരം പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്‍റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് വീണ്ടും സമാന സംഭവം രിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർന്നും സ്ഥലത്ത് നിന്നുള്ള തെളിവുകളും ഇത് ഒരു കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രക്തം പുരണ്ട കോൺക്രീറ്റ് കഷണം സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമീപ പ്രദേശങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയാണ്. പ്രതികളെ കണ്ടെത്താനും കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താനും ഊർജിത അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച് 16 ന് ധാരാവിയിലെ ഗോപിനാഥ് കോളനിക്ക് സമീപം 20 വയസ്സുള്ള അശ്വിൻ ശിവ്കുമാർ നാടാർ എന്ന യുവാവ് പട്ടാപ്പകൽ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നത് ആശങ്ക വർധിപ്പിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. വ്യക്തിവൈരാഗ്യമായിരുന്നു അന്നത്തെ ആക്രമണത്തിന് കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.