ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് 2,000 രൂപയുടെ കളിനോട്ട് ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന ഏജന്‍സിയിലെ ജീവനക്കാരന്‍ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഈസയെയാണ് (27) വെള്ളിയാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഡല്‍ഹി സംഗം വിഹാറിലെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്നു പണം പിന്‍വലിച്ചവര്‍ക്ക് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച 2,000 രൂപയുടെ വ്യാജ നോട്ടുകളായിരുന്നു ലഭിച്ചത്.
ഇതത്തേുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിനാണ് ഈ എ.ടി.എമ്മില്‍ പണം നിറക്കുന്നതിനുള്ള ചുമതല എന്ന് മനസ്സിലായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. കുട്ടികള്‍ക്കു കളിക്കാന്‍ വേണ്ടിയുള്ള ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച നോട്ടുകള്‍ ഡല്‍ഹിയിലും പഞ്ചാബിലും വ്യാപകമാണ്. എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന ബ്രിങ്ക്സ് ആര്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈസ.
കള്ളപ്പണം വെളുപ്പിക്കല്‍: പിഴനികുതി സ്വീകരിക്കാത്ത ബാങ്കുകള്‍ക്കെതിരെ നടപടി
കണക്കില്‍പെടാത്ത പണം വെളുപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ പിഴനികുതി സ്വീകരിക്കാത്ത ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കള്ളപ്പണത്തിന്‍െറ 50 ശതമാനം പിഴനികുതിയായി അടച്ച് ബാക്കി തുക വെളുപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി സംബന്ധിച്ചാണ് മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്.
ഡിസംബര്‍ ഒന്നിന് തുടങ്ങിയ പദ്ധതിയുടെ ഭാഗമായുള്ള പിഴനികുതി മാര്‍ച്ച് 31 വരെ അടക്കാം. എന്നാല്‍, സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല ബാങ്കുകളും നികുതി സ്വീകരിക്കാന്‍ തയാറാകാത്തതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.